IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

ഇന്ത്യൻ യുവ പേസർ അൻഷുൽ കംബോജിനെ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരുമായി താരതമ്യം ചെയ്ത് ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, അർഷ്ദീപ് സിംഗ് എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്നാണ് 24 കാരനായ അൻഷുൽ കംബോജിനെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയത്. താരം ടെസ്റ്റ് ക്രിക്കറ്റിന് തയ്യാറാണെന്ന് കരുതുന്നു.

കഴിവുകളെ മാത്രമല്ല, സാഹചര്യങ്ങളെക്കുറിച്ചും പദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്നും അറിയുന്ന സ്പീഡ്സ്റ്റേഴ്സിന്റെ ​ഗണത്തിൽ അശ്വിൻ കംബോജിനെ ഉൾപ്പെടുത്തി. “അൻഷുലിന് പദ്ധതി മനസ്സിലാകും. ആസൂത്രണത്തെക്കുറിച്ച് ചോദിക്കുമ്പോൾ, കളി ആസ്വദിക്കാനും സ്വയം പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന നിരവധി ഫാസ്റ്റ് ബോളർമാരെ ഞാൻ കണ്ടിട്ടുണ്ട്,” അശ്വിൻ പറഞ്ഞു.

“അൻഷുലിന് പദ്ധതികൾ അറിയാം, മത്സരത്തിൽ അവ നടപ്പിലാക്കാൻ അദ്ദേഹം തയ്യാറാണ്. അങ്ങനെ അധികം പേസർമാരില്ല. സഹീർ ഖാൻ ഒരു വിസ്മയമായിരുന്നു, അദ്ദേഹത്തിന് ആ കഴിവ് ഉണ്ടായിരുന്നു. പദ്ധതി മനസ്സിലാക്കി അത് പൂർണതയോടെ നടപ്പിലാക്കുന്ന മറ്റൊരു ബോളറാണ് ജാസി (ബുംറ). അൻഷുൽ ആ ഗ്രൂപ്പിൽ പെട്ടയാളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി വിക്കറ്റ് നേടിയവരിൽ 24 കാരനും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ചലനവും ബൗൺസും ബാറ്റ്‌സ്മാന്മാരെ അസ്വസ്ഥരാക്കി.

Read more

“അദ്ദേഹത്തിന് നല്ല ലെങ്ത് ഉണ്ട്, ഐപിഎല്ലിൽ ഞാൻ അത് കണ്ടു. ശരിയായ ലെങ്ത് എറിയുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും വ്യതിചലിക്കില്ല. ബുംറയും സിറാജും ടീമിലുണ്ടെങ്കിൽ, നിങ്ങൾ അൻഷുൽ കാംബോജിനെ കൊണ്ടുവന്നാൽ, ബോളിംഗ് ആക്രമണം മികച്ചതായി കാണപ്പെടും,” അശ്വിൻ കൂട്ടിച്ചേർത്തു.