IND vs ENG: നാണക്കേടിന്റെ റെക്കോഡ് തകര്‍ത്ത് ജോണി ബെയര്‍സ്‌റ്റോ തലപ്പത്ത്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ജോണി ബെയര്‍‌സ്റ്റോ അനാവശ്യ റെക്കോര്‍ഡ് തകര്‍ത്തു. പാകിസ്ഥാന്റെ ഡാനിഷ് കനേരിയയെ മറികടന്ന് അദ്ദേഹം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന താരമായി. റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ ബെയര്‍‌സ്റ്റോയുടെ എട്ടാം ഡക്കായിരുന്നു ഇത്.

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ കളിക്കാര്‍…

8* -ജോണി ബെയര്‍‌സ്റ്റോ
7 – ഡാനിഷ് കനേരിയ
7 – നഥാന്‍ ലിയോണ്‍
6 – ജെയിംസ് ആന്‍ഡേഴ്‌സണ്‍
6 – ഷെയ്ന്‍ വോണ്‍
6 – മെര്‍വിന്‍ ഡിലന്‍

41-ാം ഓവറിലെ നാലാം പന്തില്‍ കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബോളില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഒരു അര്‍ദ്ധസെഞ്ച്വറി നേടാന്‍ പോലും ബെയര്‍‌സ്റ്റോയ്ക്ക് ആയിട്ടില്ല. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി 98 റണ്‍സ് മാത്രമാണ് ജോണിയുടെ സമ്പാദ്യം. ഏഷ്യന്‍ രാജ്യങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലംകൈയ്യന്‍ ബാറ്ററുടെ ശരാശരി 27.05 മാത്രമാണ്.

രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ദ്ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ടെസ്റ്റില്‍ ഇന്ത്യ 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചു.