IND vs ENG: ഹൈദരാബാദില്‍ ജഡേജയ്ക്ക് സെഞ്ച്വറി നഷ്ടം, പുറത്താകല്‍ വിവാദത്തിലേക്ക്

ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം തേര്‍ഡ് അമ്പയര്‍ ബോളര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് അര്‍ഹമായ സെഞ്ച്വറി നഷ്ടമായി. മൂന്നാം ദിനം സെഞ്ച്വറി പ്രതീക്ഷയിലാണ് ജഡേജ ഇറങ്ങിയത്. എന്നാല്‍ 180 പന്ത് നേരിട്ട് 7 ഫോറും 2 സിക്സും സഹിതം 87 റണ്‍സ് നേടി ജഡേജ പുറത്താവുകയായിരുന്നു.

മൂന്നാം ദിനം 81-ല്‍ പുനരാരംഭിച്ച ജഡേജ, മാര്‍ക്ക് വുഡിനും ജാക്ക് ലീച്ചിനുമെതിരെ കരുതലോടെയാണ് തുടങ്ങിയത്. ജോ റൂട്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുന്നതിന് മുമ്പ് ഓള്‍റൗണ്ടര്‍ക്ക് തന്റെ ഓവര്‍നൈറ്റ് സ്‌കോറിലേക്ക് 6 റണ്‍സ് കൂടി ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ.

അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ ജഡേജ തീരുമാനം പുനപരിശോധിക്കാന്‍ ഡിആര്‍എസിലേക്ക് പോയി. റീപ്ലേയില്‍ പന്ത് ബാറ്റിന് അരികിലൂടെ പോയപ്പോള്‍ ഒരു സ്‌പൈക്ക് കാണിച്ചു. പക്ഷേ ബാറ്റും പാഡും തൊട്ടടുത്തായിരുന്നതിനാല്‍ പന്ത് ആദ്യം ബാറ്റില്‍ തട്ടിയെന്ന് തേര്‍ഡ് അമ്പയര്‍ക്ക് ഉറപ്പില്ലായിരുന്നു.

Image

നിര്‍ണായകമായ തെളിവുകളൊന്നുമില്ലാതെ വന്നപ്പോള്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍-ഫീല്‍ഡ് അമ്പയറുടെ കോളിനൊപ്പം പോയി. ഇതോടെ ജഡേജക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. എന്തായാലും ഈ വിക്കറ്റിനെ ചൊല്ലി വിവാദങ്ങള്‍ തലപൊക്കിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്സില്‍ 190 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റണ്‍സാണ് നേടിയത്. ഇന്ത്യ 436 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ അടിച്ചെടുത്തത്. ജഡേജ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ കെ എല്‍ രാഹുലും (86) ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.