ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. അടുത്ത ടെസ്റ്റിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സിലക്ടർ ദിലീപ് വെങ്‌സാര്‍ക്കര്‍.
ദിലീപ് വെങ്‌സാര്‍ക്കര്‍ പറയുന്നത് ഇങ്ങനെ:
Read more
” അടുത്ത ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഞാന്‍ നിതീഷ് റെഡ്ഡിയെ ഒഴിവാക്കും. അര്‍ഷ്ദീപ് സിങിനെ കൊണ്ടുവരാന്‍ മറ്റൊരാളെ കൂടി ടീമില്‍ നിന്നും ഞാന്‍ മാറ്റി നിര്‍ത്തും. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ റെഡ്ഡി വഴി മാറിക്കൊടുത്തേ തീരൂ. വാഷിങ്ടണ്‍ സുന്ദറിനെ പോലെയൊരാള്‍ക്കു പകരം കുല്‍ദീപ് യാദവിനെയും ടീമിലേക്കു കൊണ്ടു വരണം. ഒരു ടെസ്റ്റ് മല്‍സരം വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്കു അഞ്ചു ബൗളര്‍മാരെ ആവശ്യമാണ്. നിങ്ങളുടെ ആറു ബാറ്റര്‍മാര്‍ക്കു നല്ലൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ബൗളര്‍മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. പാര്‍ട് ടൈം ബൗളര്‍മാരെ വച്ച്‌ടെസ്റ്റ് ജയിക്കാന്‍ കഴിയില്ല” ദിലീപ് വെങ്‌സാര്‍ക്കര്‍ പറഞ്ഞു.