തീയായ് ഉമേഷ് യാദവ്, ഊതിയാളിച്ച് അശ്വിന്‍; കാട്ടിലൊളിച്ച് കടുവക്കൂട്ടം, ഓള്‍ഔട്ട്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 227ന് ഓള്‍ഔട്ട്. അര്‍ദ്ധ സെഞ്ച്വറി നേടിയ മോമിനുല്‍ ഹഖാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 157 പന്തുകള്‍ നേരിട്ട താരം 12 ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സെടുത്തു.

ബംഗ്ലാദേശിന്‍രെ അവസാന 5 വിക്കറ്റുകള്‍ 14 റണ്‍സിനിടെയാണ് വീണത്. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശ് നിരയെ തകര്‍ത്തത്. ജയ്‌ദേവ് ഉനദ്കട് രണ്ടു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (57 പന്തില്‍ 24), സാകിര്‍ ഹസന്‍ (34 പന്തില്‍ 15), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (39 പന്തില്‍ 16), മുഷ്ഫിഖുര്‍ റഹിം (46 പന്തില്‍ 26), ലിട്ടന്‍ ദാസ് (26 പന്തില്‍ 25), മെഹ്ദി ഹസന്‍ മിറാസ് (51 പന്തില്‍ 15), നൂറുല്‍ ഹസന്‍ (13 പന്തില്‍ ആറ്), ടസ്‌കിന്‍ അഹമ്മദ് (16 പന്തില്‍ ഒന്ന്), ഖാലിദ് അഹമ്മദ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തയ്ജുല്‍ ഇസ്‌ലാം നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തില്‍ 188 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 10ന് മുന്നിലാണ്. ആദ്യ ടെസ്റ്റ് കളിച്ച നിരയില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റെടുത്ത് ആദ്യ ടെസ്റ്റില്‍ തിളങ്ങിയ കുല്‍ദീപ് യാദവിനു പകരം ജയ്‌ദേവ് ഉനദ്കട് ഇന്ത്യന്‍ നിരയിലെത്തി.