'ഇത് മറക്കാനുള്ള ഒ.ടി.പി 49204084041'; ഇന്ത്യയ്ക്ക് സെവാഗിന്റെ കൊട്ട്

വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് മറക്കാനാവാത്ത അനുഭവമായതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. കൈയിലിരുന്ന കളി എങ്ങനെ കളഞ്ഞു കുളിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഓസീസിനെതിരായ ഇന്ത്യയുടെ പ്രകടനം. ആദ്യ ഇന്നിംഗ്സില്‍ മേല്‍ക്കെ നേടിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റേന്തിയ ഇന്ത്യ വെറും 36 റണ്‍സിനാണ് മുട്ടുമടക്കിയത്. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെ പരിഹസിച്ച് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

“ഇത് മറക്കാനുള്ള ഒടിപി 49204084041 ആണ്” എന്ന് പറഞ്ഞാണ് സെവാഗിന്റെ ട്വീറ്റ്. ഇന്ത്യയുടെ 11 കളിക്കാര്‍ അഡ് ലെയ്ഡിലെ രണ്ടാം ഇന്നിംഗ്സില്‍ കണ്ടെത്തിയ സ്‌കോറാണ് ഇത്. ഒരു ഇന്ത്യന്‍ താരത്തിനും മത്സരത്തില്‍ രണ്ടക്കം കടക്കാനായില്ല. 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് റണ്‍സ് നേടിയ ഹനുമാ വിഹാരിയും മായങ്കുമല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും അഞ്ച് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു ടീമിലെ ഒരാള്‍ പോലും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ ഇത് രണ്ടാം തവണ മാത്രമാണ്. 96 വര്‍ഷം മുമ്പ്, അതായത് 1924ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ആ ടീമിലെ ആര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം ഇന്ത്യയാണ് ഇപ്പോള്‍ ആ നാണക്കേടില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഏക ടീം.

Image

ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറിണിത്. 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 42 റണ്‍സിന് പുറത്തായതാണ് ഇതിനു മുന്‍പ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍.