കന്നി സെഞ്ച്വറി നേടി ഗ്രീന്‍, ഖവാജ ഡബിളിലേക്ക്; പ്രതീക്ഷ നശിച്ച് ബോളര്‍മാര്‍, ഇന്ത്യയ്ക്ക് വിക്കറ്റ് ദാഹം

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്ക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും സന്ദര്‍ശകര്‍ക്കായി സെഞ്ച്വറി നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം (159*) കാമറൂണ്‍ ഗ്രീനാണ് (112*) ക്രീസില്‍.

143 പന്തുകളില്‍ നിന്നാണ് ഗ്രീന്‍ സെഞ്ച്വറി നേടിയത്. ഗ്രീനിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് സെഞ്ച്വറിയാണിത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയിട്ടില്ല.

ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. ആദ്യ ദിനം സെഞ്ച്വറി നേടിയ ഖവാജ ഇളക്കില്ലാതെ ബാറ്റിംഗ് തുടര്‍ന്ന് 150 റണ്‍സ് പിന്നിട്ടു. ഇരുവരും ചേര്‍ന്ന് ഇതിനോടകം 200 റണ്‍സിന് മേല്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു കഴിഞ്ഞു.

ട്രാവിസ് ഹെഡ് 32, മാര്‍ണസ് ലബുഷെയ്ന്‍ 3, സ്റ്റീവ് സ്മിത്ത് 38, പീറ്റര്‍ ഹാന്‍സ്‌കോംപ് 17 എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിനും ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.