'ഇന്ത്യയുടേത് നാണംകെട്ട ജയം, നടന്നത് ചതി'; വിമര്‍ശിച്ച് ആകാശ് ചോപ്ര

മൂന്നാം ടി20യിലെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടേത് നാണംകെട്ട ജയമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്തതാണ് ചോപ്രയെ ചൊടിപ്പിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യ ഇത്തരമൊരു ചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിട്ടേര്‍ഡ് ഔട്ടായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് പരിക്കേല്‍ക്കുമ്പോഴോ അമ്പയര്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴോ ആണ്. എന്നാല്‍ റിട്ടേര്‍ഡ് ഔട്ട് എന്ന് വെച്ചാല്‍ നിങ്ങളുടെ ഇന്നിങ്സ് അവസാനിച്ചുവെന്നാണ്. പിന്നീട് ബാറ്റുചെയ്യാനാവില്ല.

ബാറ്റു ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ റിട്ടേര്‍ഡ് ഔട്ട് താരങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിങ്കു സിംഗിനൊപ്പം ബാറ്റ് ചെയ്യാന്‍ വന്നത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. നിയമ പ്രകാരം നോക്കുമ്പോള്‍ രോഹിത്തിന് ബാറ്റ് ചെയ്യാനാവില്ല- ആകാശ് ചോപ്ര പറഞ്ഞു.

13, 11 എന്നിങ്ങനെ റണ്‍സുമായി രണ്ട് സൂപ്പര്‍ ഓവറിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് രോഹിത് ശര്‍മയാണ്. രോഹിത് ശര്‍മയുടെ റിട്ടേര്‍ഡ് ഔട്ടിന് ശേഷമുള്ള മടങ്ങിവരവിനെ അഫ്ഗാന്‍ താരങ്ങള്‍ ചോദ്യം ചെയ്തെങ്കിലും രോഹിത്തിന് അനുകൂലമായാണ് അമ്പയര്‍ തീരുമാനമെടുത്തത്.