IND vs AFG: മൂന്നാം ടി20യില്‍ സഞ്ജുവിനെ കളിപ്പിക്കരുത്: ആകാശ് ചോപ്ര

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യ്ക്ക് ഇന്ത്യ ഇന്നിറങ്ങും. ബുധനാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നും രണ്ടും ടി20യില്‍ 6 വിക്കറ്റിന് ജയിച്ച ഇന്ത്യ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബെഞ്ചിലായ മറ്റ് കളിക്കാര്‍ക്ക് ഈ ഏറ്റുമുട്ടലില്‍ അവസരം ലഭിച്ചേക്കാം.

മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മൂന്നാം ടി20യില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യ ജിതേഷ് ശര്‍മ്മയെ തന്നെ കളിപ്പിക്കണമെന്നും സഞ്ജുവിനെ പുറത്തിരുത്തണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.

ഇന്ത്യയുടെ മൂന്നാം ടി20ക്കുള്ള പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം ആറാം നമ്പറില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലാര് വേണമെന്നതാണ്. ജിതേഷിന് പകരം സഞ്ജു സാംസണ്‍ വരണമോയെന്നതാണ് ചോദ്യം. ടി20 ലോകകപ്പ് വരാനിരിക്കെ ജിതേഷ് ടീമില്‍ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സഞ്ജുവിനെ കളിപ്പിച്ചാല്‍ ജിതേഷിനോട് ചെയ്യുന്ന നീതി നിഷേധമായിപ്പോകും.

അവസാന മത്സരത്തിലെ ഒരു മോശം പ്രകടനംകൊണ്ട് ജിതേഷിനെ പുറത്താക്കുന്നത് ശരിയല്ല. മൂന്ന് മത്സരത്തിലെ പ്രകടനമെങ്കിലും വിലയിരുത്തി വേണം ഒരു തീരുമാനം എടുക്കാന്‍. സഞ്ജു സാംസണും കരിയറില്‍ ആഗ്രഹിച്ചത് ഇതേ കാര്യമാണ്- ആകാശ് ചോപ്ര പറഞ്ഞു.