അവരെ ആശ്വസിപ്പിക്കാൻ പോകണമെങ്കിൽ ക്യാമറ സഹായം ഇല്ലാതെ പോകണമായിരുന്നു, ഇത് വെറും ഷോ; പ്രധാനമന്ത്രി ഡ്രസിങ് റൂം സന്ദർശിച്ചതിന് എതിരെ മുൻ ഇന്ത്യൻ താരം

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ താരങ്ങളെ ഡ്രസ്സിംഗ് റൂമിൽ കണ്ടു. 2023 ലെ ഐസിസി ലോകകപ്പിൽ ഫൈനൽ വരെയുള്ള യാത്രയിൽ മനോഹരമായി കളിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ഫൈനൽ തോൽവിക്ക് പിന്നാലെ അസ്വസ്ഥരായി താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, നിരവധി രാഷ്ട്രീയക്കാർ ഇതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിയെ ഈ പ്രവർത്തിയുടെ പേരിൽ കുറ്റപ്പെടുത്തി. മുൻ ഇന്ത്യൻ താരവും 1983 ലോകകപ്പ് ജേതാവുമായ കീർത്തി ആസാദ്, പ്രധാനമന്ത്രി ക്യാമറ സന്നാഹങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു ഡ്രസിങ് റൂമിൽ പോകേണ്ടത് എന്നും പറഞ്ഞു.

കീർത്തി തൃണമൂൽ കോൺഗ്രസ് അംഗമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“ആർക്കും ഡ്രസിങ് റൂം സന്ദർശിക്കാൻ അനുവാദം ഇല്ലാത്തതാണ്. ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ സ്ഥലമാണിത്. ഫൈനലിൽ തോറ്റ കളിക്കാർ വിഷമത്തിൽ ഇരിക്കുന്നതിനാൽ അന്തരീക്ഷം ഒട്ടും നല്ലതായിരുന്നില്ല. ഡ്രസ്സിംഗ് റൂം സന്ദർശിക്കാൻ ഐസിസി ആരെയും അനുവദിക്കുന്നില്ല. ഡ്രസ്സിംഗ് റൂമിനോട് ചേർന്ന് ഒരു വിഐപി ലോഞ്ച് ഉണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ അവിടെ കളിക്കാരെ കാണണമായിരുന്നു, ”അദ്ദേഹം ഇന്ത്യാ ടുഡേയിൽ പറഞ്ഞു.

Read more

അതേസമയം നരേന്ദ്ര മോദി തങ്ങളെ കണ്ടതിനെക്കുറിച്ചും ഒപ്പം ചേർത്ത് നിർത്തിയതിനെക്കുറിച്ചും ജഡേജയും ഷമിയും തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചു. നരേന്ദ്ര മോദി തന്നെ ചേർത്ത് നിർത്തിയതിനെക്കുറിച്ച് ഷമി പറഞ്ഞത് ഇങ്ങനെ”നിർഭാഗ്യവശാൽ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ തിരിച്ചുവരും.” ഷമി കുറിച്ചു. ഈ ലോകപ്പിൽ ഫൈനലിൽ ഒരു വിക്കറ്റ് നേടിയതോടെ ആദം സാംബയെ മറികടന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. 24 വിക്കറ്റുകളാണ്‌ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് താരം നേടിയത്.