ചെന്നൈയിലെ മണ്ണിൽ നിന്ന് ജഡേജയെ വെല്ലുവിളിച്ച് റൺ അടിക്കണമെങ്കിൽ നീയൊക്കെ ഒന്ന് കൂടി ജനിക്കണം സ്മിത്ത്, ഓസ്‌ട്രേലിയക്ക് പാരയായി ജഡേജയുടെ തകർപ്പൻ സ്പെൽ; കളി ഇന്ത്യയുടെ കൈയിൽ

ഇന്ത്യ ഈ ലോകകപ്പ് ജയിക്കണമെങ്കിൽ ജഡേജ വിചാരിക്കണം. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരിൽ നിന്ന് വന്ന അഭിപ്രായമാണിത്. ഇപ്പോൾ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിൽ അതിനൊരു ഉദാഹരണം ആരാധകർ കണ്ടിരിക്കുന്നു. ഓസ്‌ട്രേലിയൻ ബാറ്ററുമാർ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മുന്നേറുമ്പോൾ ആയിരുന്നു ആ കൂട്ടുകെട്ട് പൊളിക്കാൻ ജഡേജ എത്തിയതും തുടർച്ചയായി മൂന്ന് ഓസ്‌ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറയാണ് റൺ ഒന്നും എടുക്കാത്ത മാർഷിനെ പുറത്താക്കിയതെങ്കിൽ അർദ്ധ സെഞ്ച്വറി ലക്ഷ്യമാക്കി മുന്നേറിയ വാർണറെ പുറത്താക്കിയത് കുൽദീപ് യാദവാണ്. ശേഷം ക്രീസിൽ ഉറച്ച സ്റ്റീവ് സ്മിത്ത് – ലാബുഷാഗ്നെ സഖ്യം പതുകെ സ്കോർ ബോർഡ് ചലിപ്പിക്കുക ആയിരുന്നു. ചെന്നൈ വിക്കറ്റിൻറെ സ്വഭാവം അറിയാവുന്ന രോഹിത് വിശ്വസ്തനായ ജഡേജയെ പന്തേൽപ്പിച്ചു. ആ വിശ്വാസം കാത്ത് ജഡേജ കളിയുടെ 27 ആം ഓവറിലാണ് സ്മിത്തിനെ മടക്കി നായകന്റെ വിശ്വാസം കാത്തത്.

എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിച്ചുനിന്ന സ്മിത്തിന്റെ സ്റ്റമ്പ് തെറിക്കുക ആയിരുന്നു. സ്മിത്ത് 71 പന്തിൽ 46 റൺ എടുത്താണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ ലാബുഷാഗ്നെ രാഹുലിന് ക്യാച്ച് നൽകി 27 റൺ എടുത്ത് മടങ്ങിയപ്പോൾ അതെ ഓവറിൽ തന്നെ അലക്സ് കാരിയെ വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ ഓസ്‌ട്രേലിയയുടെ അന്തകനായി. നിലവിൽ 33 ഓവറിൽ 131 റൺ എടുത്ത ഓസ്‌ട്രേലിയക്ക് 5 വിക്കറ്റ് നഷ്ടമായി കഴിഞ്ഞു.

ലോകകപ്പിൽ ജഡേജയിൽ നിന്ന് ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് എന്നത് ഉറപ്പാണ്. 2011 ലോകകപ്പ് യാത്രയിൽ യുവരാജ് വഹിച്ച ഒരു പങ്ക് ജഡേജയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. യുവിയെ പോലെ തന്നെ കളിയുടെ മൂന്ന് മേഖലകളിലും തിളങ്ങാനും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും ജഡേജക്ക് സാധിക്കണം.

ജഡേജയെക്കുറിച്ചും അദ്ദേഹത്തിന്റെ ലോകകപ്പ് യാത്രയെക്കുറിച്ചും മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ- ജഡേജ ഒരു മികച്ച ക്രിക്കറ്ററാണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നമുക്ക് ജഡേജയെ ടീമിൽ കളിപ്പിക്കാൻ സാധിച്ചാൽ ലോകകപ്പ് വിജയിക്കാൻ വലിയ സാധ്യതയുണ്ട്. ജഡേജ ഇല്ലാതെ ലോകകപ്പിൽ ഇന്ത്യ ഒന്നും ചെയ്യില്ല. ജഡേജക്ക് പകരക്കാരനായി അദ്ദേഹത്തെ കളിപ്പിക്കരുത്. അവന്റെ 10 ഓവറുകളാണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നത്.” മഞ്ജരേക്കർ പറഞ്ഞു.

എന്നിരുന്നാലും ജഡേജയെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. “2011 ലോകകപ്പിൽ യുവരാജ് സിംഗ് എന്നൊരു ബാറ്റിംഗ് ഓൾറൗണ്ടർ നമുക്ക് ഉണ്ടായിരുന്നു. എന്നാൽ യുവരാജിനെ ജഡേജയുമായി താരതമ്യം ചെയ്യുന്നത് നീതിപരമല്ല. ജഡേജയെ ഞാനൊരു ബോളിംഗ് ഓൾറൗണ്ടറായാണ് കാണുന്നത്. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി എതിർ ടീമിന് ഒരു ഭീഷണിയായി മാറാൻ സാധിക്കുന്ന ബാറ്റർ കൂടിയാണ് ജഡേജ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ജഡേജയുടെ ഏകദിന കരിയറിൽ വലിയ രീതിയിലുള്ള മാറ്റമാണ് വന്നിട്ടുള്ളത്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

എന്തായാലും ജഡേജ എന്ന സൂപ്പർ താരത്തിന്റെ മികവിൽ 2011 ലോകകപ്പിലെ പോലെ ഒരു മാജിക്ക് ഇന്ത്യ പ്രതീക്ഷിക്കുന്നു.