'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ തകർത്ത് പ്ലെ ഓഫ് സാധ്യതകൾ നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. 4 വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് തോല്പിച്ചത്. ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 18 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 43 റൺസ് നേടി. ജോസ് ബട്ട്ലർ 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി. രാഹുൽ തിവാറ്റിയ 27 റൺസും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. 24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ.

എന്നാൽ മത്സരത്തിനിടെ രജത് പാട്ടീദാറിനെ പുറത്താക്കിയ തീരുമാനം വിവാദമാകുന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോഹ്‌ലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു. ഗുജറാത്ത് താരം ജേസണ്‍ ഹോള്‍ഡര്‍ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചോ എന്ന് സംശയമുയര്‍ന്നു. എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

ഈ സമയത്ത് പവലിയനിലായിരുന്നു കോഹ്‌ലി ടിവി സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ രോഷാകുലനായി പുറത്തെത്തുകയായിരുന്നു. അമ്പയര്‍മാരുടെ തീരുമാനത്തിലെ പിഴവ് കോഹ്‌ലി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.