ഇങ്ങനാണെങ്കില്‍ ഇനിയും തോല്‍ക്കും; ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍താരം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിംഗ്. ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് സമീപനത്തിലെ പ്രശ്നമാണ് തിരിച്ചടിയായി മാറിയതെന്ന് ആര്‍പി സിംഗ് പറഞ്ഞു.

‘ഏകദിനത്തില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഈ ഫോര്‍മാറ്റില്‍ വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കുന്നതിനും എല്ലാ സമയത്തും ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നതിനും വലിയ വില നല്‍കേണ്ടി വരും. ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ടത് പ്രധാനമാണ്.’

‘ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുകയെന്നത് വാലറ്റക്കാരെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ ആയിരിക്കും. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാ
ണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സെന രാജ്യങ്ങളില്‍ ഇന്ത്യക്കു ഏകദിന പരമ്പര നേടാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം’ ആര്‍പി സിംഗ് പറഞ്ഞു.

ആറു വിക്കറ്റുമായി ടോപ്പ്ലേ കൊടുങ്കാറ്റായപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 100 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഈ ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു. 247 റണ്‍സെന്ന അത്ര ദുഷ്‌കരമല്ലാത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ പോരാട്ടം 38.5 ഓവറില്‍ 146ന് അവസാനിച്ചു.