ഒന്നാമന്മാരും ഒമ്പതാമന്മാരും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും ; കണക്കിലെ കളികളില്‍ ശ്രീലങ്കയേക്കാള്‍ മുന്നില്‍ ഇന്ത്യ

വെസ്റ്റിന്‍ഡീസ് മടങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെത്തുന്ന ശ്രീലങ്കയുമായി ട്വന്റി20 ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് എതിരേ ലക്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഇറങ്ങുന്നത് ഐസിസി ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനത്തെ ഊട്ടിയുറപ്പിക്കാനാകും.

ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ വിജയവും കൂട്ടുവന്നത് ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഒരു പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് ഓസ്‌ട്രേലിയയോട് 4-1 ന് പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്ക് എതിരേ കളിക്കാന്‍ എത്തുന്നത്. രണ്ടു ടീമുകള്‍ക്കും പരിക്ക് നേരിടുകയാണ്. ദീപക് ചഹറിനും സൂര്യകുമാര്‍ യാദവിനും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശ്രീലങ്കയ്ക്ക് ആവിഷ്‌ക്ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സേ എന്നിവര്‍ ശ്രീലങ്കന്‍ നിരയിലും ഉണ്ടാകില്ല.

ഇരു ടീമുകളും തമ്മില്‍ 22 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 14 തവണയും ജയിച്ചത് ഇന്ത്യയായിരുന്നു. ഏഴു തവണ ശ്രീലങ്കയും ജയിച്ചു. കൂടുതല്‍ തവണ ഇന്ത്യയാണ് ജയിച്ചതെങ്കിലും കഴിഞ്ഞ തവണ പരമ്പര 2-1 ന് ശ്രീലങ്ക ജയിച്ചിരുന്നു. നാളത്തെ മത്സരം നടക്കാനിരിക്കുന്ന ലക്‌നൗവിലെ ഏകാനാ സ്്‌റ്റേഡിയത്തില്‍ ഇരു ടീമും ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണ ഇന്ത്യയുടെ പക്ഷത്തായിരുന്നു ജയം. മുന്ന് തവണ ശ്രീലങ്കയും ജയിച്ചു.