അത് സംഭവിച്ചില്ലെങ്കിൽ 2011 ആവർത്തിക്കപ്പെടും, ഇന്ത്യ ലോകകപ്പ് ജയിക്കും: ഷോയിബ് അക്തർ

2023ലെ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ മികച്ച വിജയത്തിന് ശേഷം 2011 ലെ ലോകകപ്പ് വിജയം ആവർത്തിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ഷോയിബ് അക്തർ പറയുന്നു. ഒരിക്കൽ കൂടി സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ജയിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അത്ര മികച്ച രീതിയിലാണ് ഇന്ത്യ കളിക്കുന്നതെന്നും അക്തർ വിശ്വസിക്കുന്നു.

ശനിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് പാകിസ്താനെ തകർത്തെറിഞ്ഞ് തങ്ങളുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നടത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ മികച്ച തുടക്കമാണ് കിട്ടിയത്. ഒരു ഘട്ടത്തിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ബോർഡിൽ ഒരു വലിയ ടോട്ടൽ പോസ്റ്റുചെയ്യുമെന്ന് തോന്നി.

155/2 എന്ന നിലയിൽ നിന്ന് 42.5 ഓവറിൽ 191 എന്ന നരകത്തിലേക്ക് പാകിസ്ഥാൻ വീണു. ഓപ്പണറുമാർ രണ്ടുപേരും മടങ്ങിയ ശേഷം ക്രീസിൽ ഒന്നിച്ചത് പാകിസ്താന്റെ ഏറ്റവും വിശ്വസ്ത ബാറ്ററുമാരായ ബാബർ- റിസ്‌വാൻ സഖ്യം പാകിസ്താനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റുക ആയിരുന്നു. തുടക്കത്തിൽ മന്ദഗതിയിൽ കളിച്ച ഇരുവരും ട്രാക്ക് മാറ്റി തുടങ്ങിയതോടെ ഇന്ത്യൻ ഫീൽഡറുമാർക്ക് പിടിപ്പത് പണിയായി. ആദ്യ വിക്കറ്റ് വീഴ്ത്തിയിട്ടും സിറാജ് രണ്ടാം സ്പെല്ലിലും പ്രഹരം ഏറ്റുവാങ്ങുന്നത് തുടർന്നു.

ആ സമയത്ത് അദ്ദേഹത്തെ പിൻവലിക്കാതെ താരത്തിന്റെ കഴിവിൽ വിശ്വസിച്ച് ഓവറുകൾ നൽകുന്നത് തുടർന്നു. ലോട്ടറി അടിച്ച സന്തോഷത്തിൽ സിറാജിനെ ബാബർ ആക്രമിക്കാനും തുടങ്ങി. അർദ്ധ സെഞ്ച്വറി നേടി നിൽക്കുക ആയിരുന്ന ബാബറിനെതിരെ സിറാജ് ബുദ്ധിമുട്ടുമ്പോൾ ആരാധകരും രോഹിത്തിന്റെ തീരുമാനത്തെ പുച്ഛിച്ചു. എന്നാൽ നായകന്റെ വിശ്വാസം കാത്ത് സിറാജ് ബാബറിന്റെ കുറ്റിതെറിപ്പിച്ച് അദ്ദേഹത്തെ മടക്കുന്നു.

അപ്പോഴും പാകിസ്താൻ വലിയ അപകടം മണത്തിരുന്നില്ല. പിന്നെ ഒരു ചടങ്ങ് പോലെ എല്ലാം തീരുക ആയിരുന്നു. കുൽദീപും ബുംറയും ഒരുക്കിയ കെണിയെ കൂടുതൽ ശക്തിപ്പെടുത്തി ഹാർദിക്കും ജഡേജയും കൂടി ചേർന്നപ്പോൾ കുരുക്ക് മുറുകി പാകിസ്താന് തകർന്നു. ഇന്ത്യൻ ബാറ്റിംഗിൽ രോഹിതിന്റെ സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് കൂടി ആയതോടെ ഇന്ത്യൻ ജയം പെട്ടെന്ന് തന്നെ വന്നു.

അക്തർ പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഇന്ത്യ 2011 ലോകകപ്പിന്റെ ചരിത്രം ആവർത്തിക്കാൻ പോവുകയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. സെമിയിൽ മണ്ടത്തരം കാണിച്ചില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള സാധ്യത ഏറെയാണ്. അഭിനന്ദനങ്ങൾ, ഇന്ത്യ. നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു. “നിങ്ങൾ ഞങ്ങളെ തകർത്തു, ശരിക്കും നിരാശപ്പെടുത്തി” അക്തർ പറഞ്ഞു.

കുട്ടികളുടെ ഒരു ടീമിനെ പോലെയാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചതെന്ന് അക്തർ പറഞ്ഞു. “പാകിസ്ഥാന്റെ അപമാനം നമ്മൾ എല്ലാവരും കണ്ടു. കുട്ടികളെപ്പോലെ ഇന്ത്യ പാക്കിസ്ഥാനെ അപമാനിച്ചു. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രോഹിത് ശർമ്മ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത് ” അക്തർ പറഞ്ഞു.