ജിമ്മി അന്‍ഡേഴ്‌സണ്‍ ഇന്ത്യക്കാരന്‍ ആയിരുന്നെങ്കില്‍ ബി.സി.സി.ഐ അങ്ങേര്‍ക്കും ഒരു ഓഫര്‍ വെച്ചേനെ

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആസാമാന്യ പ്രകടനങ്ങള്‍ നടത്തിയിരുന്ന ജോസ് ബട്ട്ലറെ, ടെസ്റ്റ് കളിപ്പിക്കാന്‍ ഒരു കാലത്ത് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് കിണഞ്ഞു ശ്രമിച്ചിരുന്നു. ജോസിന് ടെസ്റ്റില്‍ അവസരങ്ങള്‍ ലഭിച്ചത് അയാളുടെ വൈറ്റ് ബോളിലെ മാച്ച് വിന്നിംഗ് എബിലിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ അയാള്‍ പച്ചപിടിക്കില്ലെന്ന് തിരിച്ചറിവ് വന്നപ്പോള്‍ ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് സുല്ലിട്ടു.

‘ജോസേ അന്റെ സേവനങ്ങള്‍ക്ക് പെരുത്തു നന്ദി… ഇനിം ടെസ്റ്റ് കളിക്കുന്ന ഏറിയയില്‍ അന്നേ കണ്ടു പോകരുത് ‘ തുടര്‍ന്ന്, ടെസ്റ്റ് ടീമിലെ പെര്‍മനന്റെ വിക്കറ്റ് കീപ്പറുടെ സ്ഥാനം അവര്‍ ജോണി ബയര്‍‌സ്റ്റോയ്ക്ക് നല്‍കി. കൂട്ടിന് ബെന്‍ ഫോക്‌സും. പില്‍കാലത്ത് ജോണി, ‘ബാസ്‌ബോള്‍’ ഗെയ്മിന്റെ അപ്പോസ്തലനായി മാറി. ജോസാണെങ്കില്‍ വൈറ്റ് ബോളില്‍ തന്റെ ബാറ്റു കൊണ്ട് വിസ്ഫോടനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ജോണിക്ക് പരിക്ക് പറ്റിയപ്പോള്‍, ‘ജോസേ വീണ്ടും ഒരു കൈ നോക്കുന്നോ? ബാസ്‌ബോളാണ്, അനക്ക് പറ്റിയ ശൈലിയാണ്’ എന്നൊരു ഓഫര്‍ ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് ജോസിന് മുന്നില്‍ വെച്ചില്ല. പാകിസ്താനുമായുള്ള ടെസ്റ്റ് സീരിസില്‍ ജോണിയുടെ അഭാവത്തില്‍ ഒലി പോപ്പ് ആണ് കീപ്പര്‍ ആയത്.

‘Horses for courses’, ടെസ്റ്റ്, ODI, T20, ഓരോ ഫോര്‍മാറ്റിനും അനുയോജ്യരായ പ്ലയെഴ്‌സിനെ ഐഡന്റിഫൈ ചെയ്ത്, ഇംഗ്ലണ്ട്, അതത് ഫോര്‍മാറ്റുകളില്‍ തങ്ങളുടെ കോര്‍ ഗ്രൂപ്പ് ഫോം ചെയ്ത് കഴി ഞ്ഞിരിക്കുന്നു. അവിടെ റൂട്ട് വൈറ്റ് ബോള്‍ കളിക്കേണ്ടതിന്റെയും, റോയ് റെഡ് ബോള്‍ കളിക്കേണ്ടതിന്റെയും ആവിശ്യമില്ല. നാല്‍പതാം വയസ്സില്‍ ചുവന്ന പന്ത് കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്ന ജിമ്മി അന്‍ഡേഴ്‌സണ്‍ ഇന്ത്യക്കാരന്‍ ആയിരുന്നെങ്കില്‍ ബിസിസിഐ അങ്ങേര്‍ക്കൊമൊരു ഓഫര്‍ വെച്ചേനേ,
‘പോരുന്നോ T20 കളിക്കാന്‍… ടെസ്റ്റ് പോലെ വല്യ കഷ്ടപാടൊന്നുമില്ലെന്നേ.. വെറും നാലോവറിന്റെ കാര്യമല്ലേയൊള്ളു ജിമ്മിച്ചാ..’

പറഞ്ഞു വരുന്നത് SKY യെ കുറിച്ചാണ്. T20 ക്രിക്കറ്റില്‍ അസാമാന്യ ഫോമിലുള്ള SKY, ഏകദിനത്തിലും അതെ ഇമ്പാക്‌റ്റോടെ ബാറ്റ് ചെയ്യുകയാണെങ്കില്‍ അത് ടീം ഇന്ത്യക്ക് തീര്‍ച്ചയായും മുതല്‍ കൂട്ട് തന്നെയാണ്. എന്നാല്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാത്ത SKY ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ കൊടുക്കന്നത്, അവസരം അര്‍ഹിക്കുന്ന മറ്റ് താരങ്ങളോട് കാണിക്കുന്ന അക്ഷന്തവ്യമായ നീതികേടാണ്. പ്രത്യേകിച്ചും, റിഷഭ് പന്തിനെ T20 സ്റ്റാര്‍ ആക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു തിരിച്ചടി നേരിട്ട അനുഭവം ടീം മാനേജ് മെന്റിന്റെ മുന്‍പില്‍ ഉള്ളപ്പോള്‍.

കഴിഞ്ഞ വര്‍ഷം ODI യില്‍ ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് അവസരം നിഷേധിച്ച് കൊണ്ടാണ്, തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും SKY യെ വീണ്ടും കളിപ്പിച്ചു കൊണ്ടിരുന്നത്. സഞ്ജു മലയാളിയാണോ, ബംഗാളിയാണോ, ബീഹാറിയാണോ എന്നതല്ല വിഷയം, അര്‍ഹനായ ഒരു താരത്തിന്റെ അവസരം നിഷേധിച്ചു എന്നതാണ് ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം.

ശ്രീലങ്കയുമായുള്ള odi സീരിസില്‍ നിന്നും സഞ്ജുവിനെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കിയപ്പോള്‍, ഓസ്‌ട്രേലിയയുമായുള്ള സീരിസില്‍ ഒഴിവാക്കിയതിനുള്ള ഒഫീഷ്യല്‍ കാരണം NCA യില്‍ റീഹാബിലാണ് എന്നതായിരുന്നു. നെറ്റ്‌സില്‍ തുടര്‍ച്ചയായി പരിശീലനം നടത്തുകയും, RR ക്യാമ്പിനൊപ്പം ചേരുകയും ചെയ്ത സഞ്ജു റീഹാബിലാണത്രെ.

അത്യന്ധികമായി നാഷണല്‍ ടീമിലേക്ക് ഒരാളെ തിരെഞ്ഞെടുക്കുന്നതിന്റെ ആധാരം പെര്‍ഫോമന്‍സ് തന്നെയാവാണം. ഇന്റുഷന്‍സും , സ്‌പെക്കുലേഷന്‍സും അനുസരിച്ച് മുന്‍പോട്ടു പോകാന്‍ ഇത് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സേതുരാമയ്യര്‍ നടത്തുന്ന കേസ് അന്വേഷണമൊന്നുമല്ലലോ. ചൂയിഗം ചവച്ചു ക്രീസിലേക്ക് നടന്നടുക്കുന്ന SKY ആത്മ വിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. ആ ആത്മവിശ്വാസത്തിനാണ് മങ്ങലേ റ്റത്. അയാള്‍ ശക്തമായി തിരിച്ചു വരട്ടേ.

പ്രീയപ്പെട്ട ബിസിസിഐ, നന്നായി ബിരിയാണി ഉണ്ടാക്കുന്നവന്‍, പായസവും നന്നായി ഉണ്ടാക്കും എന്ന് കരുതുന്നെത്തില്‍ തെറ്റില്ല. അത്യന്തികമായി രണ്ടും പാചകം തന്നെയല്ലേ. പക്ഷെ, ബിരിയാണി വെപ്പുകാരന്‍ വെച്ച മോശം പായസം കാരണം തുടര്‍ച്ചയായി സദ്യ പാളി പോവുമ്പോഴെങ്കിലും, അയാളെ മാറ്റി വലിയ കുഴപ്പമില്ലാതെ പായസം വെച്ചു കൊണ്ടിരുന്നു ആളെ പണി ഏല്‍പ്പിക്കുക.