അജിത് അഗർക്കാർ ഞാൻ ആയിരുന്നെങ്കിൽ എന്റെ ലോകകപ്പ് സ്‌ക്വാഡിലെ രണ്ടാമത്തെ പേര് അദ്ദേഹത്തിന്റെ ആകുമായിരുന്നു; ആരാധകരെ ഞെട്ടിച്ച് മനോജ് തിവാരി

ഇന്ത്യൻ പ്രീമിയർ ലീഗ് 2024ൽ മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിൽ ബൗൾ ചെയ്യുന്ന മായങ്ക് യാദവിന്റെ കാര്യമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. സ്പീഡ് മാത്രമല്ല താരത്തിന്റെ പ്രധാനം ആയുധം. അത് കൃത്യമായ ലൈനിലും ലെങ്ങ്തിലും ഡെലിവറി ചെയ്യാൻ താരത്തിന് സാധിക്കുന്നതോടെ എതിരാളികൾക്ക് ഭീക്ഷണി സൃഷ്ടിക്കുന്ന ബോളർ ആയി ഇതുവരെ മായങ്ക് യാദവ് നിലകൊള്ളുക ആയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 4 ഓവറിൽ 13 റൺസ് വഴങ്ങി താരം നേടിയത് 3 വിക്കറ്റ് ആയിരുന്നു.

പഞ്ചാബ് കിങ്‌സിനെതിരായ തൻ്റെ അരങ്ങേറ്റ മത്സരത്തിലും താരം മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് തവണ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടാനും താരത്തിനായി. 2024ലെ ഐസിസി ടി20 ലോകകപ്പിനും ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ ആവശ്യപ്പെടുന്നു.

മായങ്കിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനോജ് തിവാരി ധീരമായ പ്രസ്താവന നടത്തി. “ഞാൻ അജിത് അഗാർക്കർ (ചീഫ് സെലക്ടർ) ആയിരുന്നെങ്കിൽ, 2024 ലെ ഐസിസി ടി20 ലോകകപ്പിനായി ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ശേഷം മായങ്ക് യാദവിൻ്റെ പേര് ഞാൻ എഴുതും. ബാറ്റർമാരെ അമ്പരപ്പിക്കാൻ കഴിയുന്ന ഒരു താരമാണ് അവൻ. മാക്‌സ്‌വെല്ലും ഗ്രീനും ഉൾപ്പടെ ഉള്ള വെടിക്കെട്ട് വീരന്മാർ അവന് മുന്നിൽ പകച്ചു. ഉയർന്ന തലത്തിൽ ഇന്ത്യയ്‌ക്കായി കളിക്കാൻ അദ്ദേഹത്തിന് ഒരു ക്ലാസും കഴിവും ഉണ്ട്, ”മനോജ് തിവാരി ക്രിക്ക്ബസിൽ പറഞ്ഞു.

വീരേന്ദർ സെവാഗും താരത്തെ അനുകൂലിച്ചു സംസാരിച്ചിരുന്നു “ബാറ്ററെ ബുദ്ധിമുട്ടിക്കുന്ന ഒരു കളിക്കാരനെ നിങ്ങൾക്ക് ടീമിൽ വേണം. മാക്‌സ്‌വെല്ലും ഗ്രീനും ഫാസ്റ്റ് ബൗളിംഗിൻ്റെ മികച്ച കളിക്കാരാണ്, പക്ഷേ മായങ്ക് അവരെ സ്വതന്ത്രരാക്കാൻ അനുവദിച്ചില്ല. മനോജിനോട് ഞാനും യോജിക്കുന്നു. ഫിറ്റ്നസ് നിലനിൽക്കുകയാണെങ്കിൽ മായങ്ക് ലോകകപ്പിൽ അവസരം അർഹിക്കുന്നു,” വീരേന്ദർ സെവാഗ് പറഞ്ഞു.