'നന്നായി പഠിച്ചാൽ ഞാൻ ഹൈദരാബാദിൽ പ്രശസ്തനായേക്കാം, പക്ഷേ എന്നെ കളിക്കാൻ അനുവദിച്ചാൽ ലോകം മുഴുവനും എന്നെ അറിയും...'

39 വർഷങ്ങൾക്കുമുമ്പാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സുനിൽ ഗാവസ്കറും അക്കാലത്തെ പ്രശസ്ത സ്പോർട്സ് ലേഖകനായിരുന്ന സുരേഷ് മേനോനും ഒന്നിച്ച് ഒരു ലിഫ്റ്റിൽ സഞ്ചരിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ലിഫ്റ്റിലേയ്ക്ക് ഒരാൾ കൂടി കടന്നുവന്നു. അയാളുടെ പേര് ജാവേദ് മിയാൻദാദ് എന്നായിരുന്നു! ഗാവസ്കർ ഉടനെ ഒരു ചോദ്യം ഉന്നയിച്ചു- ”എനിക്ക് ഒരു കാര്യം അറിയണമെന്നുണ്ട് ജാവേദ്. കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് എത്ര ലക്ഷം രൂപയാണ് നിങ്ങൾ പുതിയതായി സമ്പാദിച്ചത്…!!??”

ഗാവസ്കറുടെ വാക്കുകളിൽ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഷാർജയിൽ വെച്ചുനടന്ന ഓസ്ട്രലേഷ്യ കപ്പിൻ്റെ ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന പന്തിൽ നാല് റൺസ് വേണം എന്ന സാഹചര്യത്തിൽ മിയാൻദാദ് ചേതൻ ശർമ്മയ്ക്കെതിരെ പറത്തിയ സിക്സറാണ് പാക്കിസ്ഥാൻ്റെ വിജയം പൂർത്തിയാക്കിയത്!

അതോടെ മിയാൻദാദ് പാക്കിസ്ഥാൻ്റെ ദേശീയ ഹീറോ ആയി മാറി. ആ ഒരൊറ്റ ഷോട്ടിൻ്റെ പേരിൽ അളവില്ലാത്ത സമ്പത്തും നിരവധി പാരിതോഷികങ്ങളും മിയാൻദാദിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അതുകൊണ്ടാണ് ഗാവസ്കർ മിയാൻദാദിനോട് അങ്ങനെ ചോദിച്ചത്! 2025-ലെ ഏഷ്യാകപ്പിൻ്റെ ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും മാറ്റുരച്ചപ്പോൾ പാക് ടീമിലെ ഓരോ അംഗവും കൊതിച്ചിട്ടുണ്ടാവണം-എനിക്ക് ഈ തലമുറയിലെ മിയാൻദാദ് ആവണം! ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകണം!! പാക്കിസ്ഥാൻ ക്രിക്കറ്റിൽ അമരത്വം നേടണം !!!

പാക്കിസ്ഥാനികൾക്ക് ഇന്ത്യയോട് കടുത്ത അമർഷമുണ്ടായിരുന്നു. അവരുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യ വിസമ്മതിച്ച നിമിഷം മുതൽ പകയുടെ കനൽ എരിഞ്ഞുതുടങ്ങിയിരുന്നു. ഫർഹാൻ്റെ ഗൺ സെലിബ്രേഷനും റൗഫിൻ്റെ വിമാനം താഴെവീഴുന്ന ആംഖ്യവുമെല്ലാം അതിൻ്റെ ബാക്കിപത്രങ്ങളായിരുന്നു. ഇന്ത്യയുടെ റൺചേസിൻ്റെ പത്തൊമ്പതാം ഓവറിൽ ഉണ്ടായ കാര്യങ്ങൾ ശ്രദ്ധിക്കുക. ശിവം ദുബേയിൽ നിന്ന് ഒരു ഡോട്ട്ബോൾ കിട്ടിയപ്പോൾ ബോളറായ ഫഹീം അഷ്റഫ് മുന്നോട്ട് നടന്നുചെന്ന് ബാറ്ററെ തുറിച്ചുനോക്കി! അടുത്ത പന്തിൽ ദുബേ ലോങ്ങ്-ഓഫിൽ പിടികൊടുത്തപ്പോൾ ഫഹീം വന്യമായി അലറുകയും ചെയ്തു!

അവസാന ഓവറിൽ ഇന്ത്യയ്ക്ക് 10 റൺസ് വേണ്ടിയിരുന്നു. രവി ശാസ്ത്രി പറഞ്ഞു- ”This is still anybody’s game…!!” അതിനുപിന്നാലെ ഹാരിസ് റൗഫ് ബോൾ ചെയ്യാനെത്തി. തന്നെ പുറത്താക്കിയതിനുശേഷം ജസ്പ്രീത് ബുംറ നടത്തിയ ആഘോഷം റൗഫിൻ്റെ മനസ്സിൽ കിടന്ന് പുകയുന്നുണ്ടായിരുന്നു! ആറ് മികച്ച പന്തുകൾ എറിയാൻ സാധിച്ചാൽ ഇനിയുള്ള കാലം മുഴുവനും പാക്കിസ്ഥാനിൽ താൻ ആരാധിക്കപ്പെടുമെന്ന് റൗഫിന് നല്ല നിശ്ചയമുണ്ടായിരുന്നു.

പക്ഷേ റൗഫിൻ്റെ രണ്ടാമത്തെ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ പറന്നു! സിക്സർ!! ഒരിക്കലും നിസ്സംഗത കൈവിടാത്ത ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ആവേശം മൂലം തൻ്റെ മുന്നിലിരുന്ന മേശയിൽ മുഷ്ടിചുരുട്ടി ഇടിച്ചു!!! ആ സിക്സർ ഒരു പ്രസ്താവനയായിരുന്നു- ”ആർക്കും ജയിക്കാവുന്ന കളിയല്ല ഇത്! ഇന്ത്യയുടെ മാത്രം ഗെയ്മാണിത്…!!” പാക്കിസ്ഥാൻ്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരുന്നു ആ സിക്സർ! ഇനിയൊരു ഫ്ലൈറ്റ് സെലിബ്രേഷൻ നടത്താനുള്ള അവസരം റൗഫിന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ച ഹിറ്റ്!! അത് പായിച്ചത് തിലക് വർമ്മയായിരുന്നു!!!

പിന്നീട് റിങ്കു സിങ്ങ് ചടങ്ങുകൾ പൂർത്തിയാക്കി. അവസാന പന്തിൽ ബൗണ്ടറി! ഇന്ത്യയ്ക്ക് ഏഷ്യാകപ്പ്!! പണ്ട് ധാക്കയിൽ നടന്ന ഇൻഡിപെൻഡൻസ് കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ ഒറ്റ ഫോറിലൂടെ മനം കവർന്ന ഋഷികേശ് കനിക്തറിനെ ഒരു നിമിഷനേരത്തേയ്ക്ക് ഓർത്തുപോയി!!

വർഷങ്ങൾക്കുമുമ്പ് കുട്ടിയായിരുന്ന തിലക് വർമ്മയോട് അച്ഛനായ നാഗരാജു പറഞ്ഞിരുന്നു- ”നീ നന്നായി പഠിക്കണം. നല്ലൊരു ജോലി സമ്പാദിക്കണം…” തിലകിൻ്റെ മറുപടി ഇതായിരുന്നു- ”നന്നായി പഠിച്ചാൽ ഞാൻ ഹൈദരാബാദിൽ പ്രശസ്തനായേക്കാം. പക്ഷേ എന്നെ കളിക്കാൻ അനുവദിച്ചാൽ ലോകം മുഴുവനും എന്നെ അറിയും…!!” അത് കേട്ടതോടെ നാഗരാജു മകൻ്റെ ക്രിക്കറ്റ് പരിശീലനത്തെ പ്രോത്സാഹിപ്പിച്ചുതുടങ്ങി. തിലകിൻ്റെ വാക്കുകൾ സത്യമായി! ഇപ്പോൾ ലോകം അയാളെ ആദരിക്കുകയാണ്!!

പാക്കിസ്ഥാൻ ഇന്ത്യയുടെ ടോപ് ഓർഡറിനെ മെരുക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. അഭിഷേക് ശർമ്മയും സൂര്യകുമാർ യാദവും പുറത്തായത് ഫഹീമിൻ്റെ സ്ലോബോളുകളിലായിരുന്നു. ഫഹീം തിലകിനെതിരെയും സ്ലോബോൾ പ്രയോഗിച്ചു. പക്ഷേ മുഖമടച്ചുള്ള അടി പോലെ ഫോറും സിക്സും പിറന്നു! അതോടെയാണ് ഇന്ത്യയുടെ റൺചേസ് ട്രാക്കിലായത്.

‘ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ’ എന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ വിശേഷിപ്പിച്ച മൊഹമ്മദ് നവാസിനെ തിലക് സ്വീപ്പുകളിലൂടെ അടിതെറ്റിച്ചു. ഏഷ്യാകപ്പിൽ 5.02 എന്ന മാജിക് ഇക്കോണമി റേറ്റ് ഉണ്ടായിരുന്ന അബ്റാർ അഹമ്മദിൻ്റെ പന്ത് സ്റ്റാൻഡ്സിൽ എത്തിച്ചു! തിലക് ശരിക്കും പാക്കിസ്ഥാൻ്റെ കഴുത്ത് ഞെരിക്കുകയായിരുന്നു!

ഇന്ത്യൻ ആരാധകരുടെ മനസ്സ് നിറച്ച ഒത്തിരി കാര്യങ്ങൾ ദുബായിൽ കണ്ടു. പാക്കിസ്ഥാനുചുറ്റും സ്പിൻവലയം തീർത്ത കുൽദീപ്-വരുൺ-അക്സർ ത്രയം…ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ ആ റോൾ ഭംഗിയായി നിർവ്വഹിച്ച ശിവം ദുബേ, വലിയ സ്കോർ നേടാനായില്ലെങ്കിലും ഒരു സുപ്രധാന കൂട്ടുകെട്ടിൻ്റെ ഭാഗമായ സഞ്ജു സാംസൺ…എല്ലാറ്റിനും തിലകക്കുറിയായി വർമ്മയുടെ പ്രകടനവും…!!

പാക്കിസ്ഥാനുവേണ്ടി അങ്കം ജയിക്കാൻ ഇനിയൊരു മിയാൻദാദുണ്ടാവില്ല! തിലക് വർമ്മയും ഇന്ത്യയും അത് അനുവദിച്ചുകൊടുക്കുകയില്ല!!
1982-ലെ ഏഷ്യൻ ഗെയിംസിൻ്റെ ഫൈനലിൽ ഇന്ത്യയുടെ ഹോക്കി ടീം പാക്കിസ്ഥാനോട് തോറ്റിരുന്നു. അതിൻ്റെ മുഴുവൻ പഴിയും ഏറ്റുവാങ്ങിയത് ഗോൾ കീപ്പറായിരുന്ന മിർ രഞ്ജൻ നേഗിയായിരുന്നു. നേഗി പിൽക്കാലത്ത് പരിതപിച്ചു- ”എൻ്റെ വീട് ആക്രമിക്കപ്പെട്ടു. എല്ലാരും എന്നെ അധിക്ഷേപിച്ചു. ചിലർ എന്നെ വഞ്ചകൻ എന്ന് മുദ്രകുത്തി. ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയി…!!”

നേഗി ഈ ഏഷ്യാകപ്പ് ഫൈനൽ ഉറപ്പായും കണ്ടിട്ടുണ്ടാകും. അയാളുടെ മുഖത്തൊരു ചിരിയുണ്ടാകും! തൻ്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട പ്രശസ്തമായ ബോളിവുഡ് സിനിമയിലെ ആ സുന്ദരഗാനം നേഗിയുടെ ഉള്ളിൽ മുഴങ്ങുന്നുണ്ടാവും!! നമുക്ക് അതേറ്റുപാടാം- ”ചക് ദേ…ഹൊ ചക് ദേ ഇന്ത്യ…!!”

Read more