അവനും കൂടി ഉണ്ടായിരുന്നെങ്കില്‍..; ടി20 ലോക കപ്പ് സ്‌ക്വാഡില്‍ പാകിസ്ഥാന്‍ വരുത്തിയ വീഴ്ച

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ പാകിസ്ഥാന്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ 15 അംഗ ടീമില്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്കിനെ കൂടി ഉള്‍പ്പെടുത്തണമായിരുന്നെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. കാരണം അദ്ദേഹത്തിന്റെ സാന്നിധ്യം നായകന്‍ ബാബര്‍ അസമിന് കൂടുതല്‍ കരുത്താകുമായിരുന്നു എന്നാണ് ഷാഹിദ് അഫ്രീദി കണക്കുകൂട്ടുന്നത്.

‘അദ്ദേഹം ലോകമെമ്പാടും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എല്ലായിടത്തും മികച്ച പ്രകടനവും കാഴ്ചവച്ചിട്ടുണ്ട്. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അദ്ദേഹം ഒരു മികച്ച തിരഞ്ഞെടുപ്പാണ്. അദ്ദേഹം വളരെ ഫിറ്റാണ്. മാലിക് അവിടെ ഉണ്ടായിരുന്നെങ്കില്‍ ബാബര്‍ അസമിന് ശക്തമായയൊരു പിന്തുണ ലഭിക്കുമായിരുന്നു്’, സാമ ടിവിയില്‍ സംസാരിക്കവെ ഷാഹിദ് അഫ്രീദി പറഞ്ഞു.

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ പാകിസ്ഥാന്‍ ടീമിലെ ശ്രദ്ധേയമായ ഒഴിവാക്കലുകളില്‍ ഒരാളായിരുന്നു മാലിക്. ഓസ്ട്രേലിയന്‍ മണ്ണില്‍ പരിചയസമ്പന്നനായ പ്രകടനക്കാരനാണെങ്കിലും ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ കളിച്ചതിന്റെ ഖ്യാതി മാലിക്കിന് ഉണ്ട്. മാത്രമല്ല, മധ്യനിരയില്‍ കളി മാറ്റിമറിക്കുന്ന പ്രകടനം പുറത്തെടുക്കാനും 40-കാരന് കഴിയും.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി