ബ്രാത് വൈറ്റ് കൊടുങ്കാറ്റില്‍ അന്ന് തകര്‍ന്നു വീണിരുന്നെങ്കില്‍ അയാള്‍ എവിടെയും എത്തില്ലായിരുന്നു, തോറ്റവന്‍റെ ചരിത്രമാണ് എന്നും ജയിക്കാന്‍ വരുന്നവന്‍റെ പ്രചോദനം

ഒരായുഷ്‌കാലം ആഘോഷിയ്ക്കാനുള്ള നേട്ടവുമായി റിങ്കു സിംഗ് കൊല്‍ക്കത്തക്കാരുടെ വീരനായകനായി മാറുമ്പോള്‍, തൊട്ടരികില്‍ തകര്‍ന്നടിയുകയായിരിക്കാം യാഷ് ദയാല്‍ എന്ന ഇരുപത്തഞ്ചുകാരന്‍.. പ്രിയ യാഷ് , കൊല്‍ക്കത്ത അവരുടെ ഫേസ്ബുക് പേജില്‍ കുറിച്ചത് പോലെ നിന്റെ ഒരു മോശം ദിവസം മാത്രമായിരുന്നു ഇന്നലെ , ഏതൊരു മികച്ച ക്രിക്കറ്റര്‍ക്കും സംഭവിയ്ക്കുന്ന പോലത്തെ ഒരു മോശം ദിവസം.. ചാമ്പ്യന്‍ ക്രിക്കറ്റര്‍ ആണ് നീ.., നീ അതിശക്തമായി തിരിച്ചു വരുക തന്നെ ചെയ്യും.

ആശ്വാസവാക്കുകള്‍ക്ക് അപ്പുറം മുറിവേറ്റ നിന്റെ മുന്നില്‍ ഇനി ഉണ്ടാവേണ്ടത് ഇതേ അവസ്ഥയില്‍ കടന്നു പോയ മറ്റൊരു 25 വയസുകാരന്‍ ആവണം.. നീ വീണുപോയ അതേ രാജ്യത്ത് ഇതിലും വലിയ വേദിയില്‍ നിനക്ക് മുന്നേ കാലിടറി പോയവന്‍…
കാര്‍ലോസ് ബ്രാത്ത് വൈറ്റ് എന്ന കരീബിയന്‍ കരുത്ത് അവസാന ഓവറില്‍ പേമാരിയായി പെയ്തിറങ്ങിയപ്പോള്‍ ബൗളിംഗ് എന്‍ഡില്‍ സര്‍വ്വതും തകര്‍ന്ന് , നിറഞ്ഞ മിഴിയും , തകര്‍ന്ന മനസുമായി നിന്നെപ്പോലെ നിന്ന മറ്റൊരു ഇരുപത്തഞ്ചുകാരന്‍
‘ ബെഞ്ചമിന്‍ ആന്‍ഡ്രൂ സ്റ്റോക്‌സ്. സ്റ്റോക്‌സിന് സര്‍വ്വതും നഷ്ടപ്പെട്ടു എന്ന് പലരും കരുതിയിടത്തു നിന്ന് തകര്‍ന്നു വീണ പ്രതീക്ഷകളുടെ അവശിഷ്ടങ്ങളില്‍ കാലുറപ്പിച്ചു കൊണ്ട് അയാള്‍ പൊരുതി., ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അയാള്‍ ചിറകടിച്ചുയര്‍ന്നു.. ഏഴുതി തള്ളാന്‍ വെമ്പല്‍ കൊണ്ടവരെയും , തന്റെ വിധിയോടുമുള്ള തിരിച്ചടിയായി അയാള്‍ പുനര്‍ജനിച്ചു…

പിന്നെ ലോകം കണ്ടത് മറ്റൊരു സ്റ്റോക്‌സിനെ ആയിരുന്നു.. പയ്യെ പയ്യെ അയാള്‍ ഇംഗ്ലീഷ് സ്വപ്നങ്ങളുടെ ചക്രവര്‍ത്തിയായി അവരോധിതന്‍ ആവുകയയിരുന്നു.. ആദ്യം അയാള്‍ ഇനി ഇല്ലെങ്കില്‍ ഒരിയ്ക്കലും ഇല്ല എന്ന നിലയില്‍ വിശ്വം കീഴടക്കാനിറങ്ങിയ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടി ലോര്‍ഡ്സില്‍ പടനയിച്ചു.. ഒന്നിന് പുറകെ ഒന്നായി വിക്കറ്റുകള്‍ നിലം പൊന്തിയപ്പോള്‍ മോര്‍ഗന്റ് സൈന്യത്തിനായി പടനയിക്കാന്‍ അവിടെ അയാള്‍ അവതരിച്ചു.. ഒടുവില്‍ കിവികളുടെ കണ്ണീരും ഇംഗ്ലണ്ടിന്റ് പുഞ്ചിരിയുമായി ആ ലോകകപ്പ് അവസാനിയ്ക്കുമ്പോള്‍ ട്രെന്റ്റ് ബോള്‍ട്ട് എന്ന ഇടിമുഴക്കത്തിന് ഇടവും വലവുമായി മാറ്റ് ഹെന്‍ട്രിയും , ലോക്കി ഫെര്‍ഗുസനും അണിനിരന്ന ലോകോത്തര പേസ് പടയ്ക്ക് മുന്നില്‍ കീഴടങ്ങാതെ അയാള്‍ ഉണ്ടായിരുന്നു.. താന്‍ കെട്ടിയുര്‍ത്തിയ പ്രത്യാക്രമണത്തിന്റ കോട്ട വാതിലില്‍ ആണൊരുത്തനെ പോലെ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടി ലോകം കീഴടക്കി കൊണ്ട്..

അവിടെയും അയാള്‍ അവസാനിപ്പിച്ചില്ല .. മാസങ്ങള്‍ക്കുള്ളില്‍ പാരമ്പര്യ വൈര്യത്തിന്റ എക്‌സ്ട്രീം വേര്‍ഷനായ ആഷസിലും അയാള്‍ അവതരിച്ചു.. വെറും 67 റണ്‍സിന് ഒന്നാം ഇന്നിഗ്സില്‍ പുറത്തായ ഇംഗ്ലണ്ടിന് വേണ്ടി 362 റണ്‍സ് എന്ന ഹിമാലയന്‍ ലക്ഷ്യം രണ്ടാം ഇന്നിങ്‌സില്‍ ചെയ്സ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഒറ്റയാള്‍ പട്ടാളമായി അയാള്‍ വേട്ടയ്ക്കിറങ്ങി.. പാറ്റ് കുമ്മിന്‍സ് , ജൊഷ് ഹെയ്‌സല്‍വുഡ് , ജെയിംസ് പറ്റിസണ്‍ പേസ് പടയ്ക്കൊപ്പം കൈവിരലുകളില്‍ വിസ്മയം തീര്‍ക്കുന്ന നഥാന്‍ ലിയോണ്‍ ഉള്‍പ്പെടെയുള്ളവരുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പതിനൊന്നാമന്‍ ജാക്ക് ലീച്ചിന്റ അചഞ്ചല പിന്തുണയില്‍ ടിം പെയിനിന്റ് സാമ്രാജ്യം അയാള്‍ തകര്‍ത്തെറിഞ്ഞു..

അങ്ങനെ അയാള്‍ ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ താരങ്ങളില്‍ ഒരാളാണ്.. ഒരു ഏകദിന ലോകകപ്പ് എന്ന ഇംഗ്ലീഷ് സ്വപ്നം പൂര്‍ത്തീകരിച്ച അവരുടെ വീരനായകനാണ്… ബ്രാത് വൈറ്റ് കൊടുംകാറ്റില്‍ അന്ന് അയാള്‍ തകര്‍ന്നു വീണിരുന്നെങ്കില്‍ അയാള്‍ എവിടെയും എത്തില്ലായിരുന്നു.. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇംഗ്ലീഷ് ക്രിക്കറ്റില്‍ അയാള്‍ക്ക് പകരം മറ്റൊരാള്‍ വന്നേനെ…

പ്രിയ യാഷ് , ഏതോ ഒരു സിനിമയില്‍ കേട്ടു മറന്ന ഒരു ഡയലോഗ് പോലെ ജയിച്ചവര്‍ എന്നും ചരിത്രത്തിന്റ ഭാഗമായി മാറി നിന്നിട്ടെ ഉള്ളു , തോറ്റു പോയവര്‍ ആണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത് .. തോറ്റവന്റ് ചരിത്രമാണ് എന്നും ജയിക്കാന്‍ വരുന്നവന്റെ പ്രചോദനം.

ഒരു നാള്‍ നീയും വിജയം കൊണ്ട് ചരിത്രം രചിയ്ക്കട്ടെ.. ഇനിയങ്ങോട്ടുള്ള സൂര്യോദയങ്ങള്‍ നിന്റേത് ആയി മാറട്ടെ.. ഇന്നലത്തെ സന്ധ്യയില്‍ റിങ്കു സിംഗ് നിനെക്കെതിരെ കാഴ്ചവെച്ച പ്രകടനം പോലെ തന്നെ അവിശ്വസനീയമായത് അതിമാനുഷികത്തിയോടെ നേടുന്നവന്‍ ആയി നീയും മാറട്ടെ. എന്റെ രാജ്യത്തിന്റ ബെന്‍ സ്റ്റോക്‌സ് ആയി നീ മാറട്ടെ..
മുന്‍കൂര്‍ ആശംസകള്‍..

എഴുത്ത്: ഷിയാസ് കെ.എസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍