എന്തു വിലകൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാന്‍ ഐ.സി.സി ശ്രമിക്കുന്നു: തുറന്നടിച്ച് അഫ്രീദി

ഐസിസി അന്യായമായി പെരുമാറുന്നെന്നും ഇന്ത്യയെ പിന്തുണയ്ക്കുന്നെന്നും ആരോപിച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. ഐസിസി ഇന്ത്യയോടാണ് ചായ്വ് കാണിക്കുന്നതെന്നും എന്ത് വില കൊടുത്തും ഇന്ത്യ സെമിയിലെത്തുമെന്ന് ഉറപ്പ് വരുത്താനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അഫ്രീദി തുറന്നടിച്ചു.

എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയില്‍ എത്തിക്കാന്‍ ആണ് ഐസിസി ശ്രമിക്കുന്നത്. ഇന്ത്യ പാകിസ്താന്‍ മത്സരം നിയന്ത്രിച്ച അമ്പയര്‍മാരും ഇതുപോലെ ആയിരുന്നു. ഈ അമ്പയര്‍മാര്‍ക്ക് മികച്ച അമ്പയര്‍ക്കുള്ള പുരസ്‌കാരം ലഭിക്കും.

ഇത്ര മഴ പെയ്ത ഗ്രൗണ്ടില്‍ ഇത്ര വേഗം മത്സരം പുനരാരംഭിക്കില്ല. പക്ഷെ ഇന്ത്യ കളിക്കുന്നത് കൊണ്ട് ഐസിസിയും സമ്മര്‍ദ്ദത്തില്‍ ആണ്. ഒരു മൂന്ന് ഓവര്‍ കൂടെ ലിറ്റന്‍ ദാസ് ബാറ്റു ചെയ്തിരുന്നെങ്കില്‍ ബംഗ്ലാദേശ് വിജയിക്കുമായിരുന്നു എന്നും അഫ്രീദി പറഞ്ഞു.

ബുധനാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ അഞ്ച് റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 184/6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ലിറ്റണ്‍ ദാസ് 21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെ ബംഗ്ലദേശ് ശക്തമായ ചുവടുവെയ്പ്പ് ആരംഭിച്ചു.

എന്നാല്‍ ഏഴ് ഓവറില്‍ 66/0 എന്ന നിലയില്‍ ബംഗ്ലാദേശ് എത്തിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശിന് 16 ഓവറില്‍ 151 റണ്‍സ് പുതുക്കിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാല്‍ അതിലേക്ക് എത്താന്‍ അവര്‍ക്ക് ആയില്ല.