ലോകകപ്പ് ഫൈനലിന് ഉപയോഗിച്ച പിച്ചിന് ഐസിസിയുടെ റേറ്റിംഗ്, പ്രതീക്ഷിച്ചത് തന്നെ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് ഉപയോഗിച്ച പിച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ‘ശരാശരി’ (ആവറേജ്) റേറ്റിംഗ് നല്‍കി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം സെമിയ്ക്ക് ഉപയോഗിച്ച പിച്ചിനെ കുറിച്ചും ഇതേ പരാമര്‍ശമാണ് ഭരണസമിതിയില്‍ നിന്ന് ലഭിച്ചത്.

ഏകദിന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ തങ്ങളുടെ ആറാം ലോക കിരീടം ചൂടിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.

ഹെഡ് 120 ബോളില്‍ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. കളം നിറഞ്ഞ് കളിച്ച ഓസ്ട്രേലിയന്‍ ബോളറുമാരും ഫീല്‍ഡറുമാരും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി.