കരാർ ആണെന്ന് പോലും മനസിലാക്കാതെ അവർ തന്ന പേപ്പറിൽ ഞാൻ ഒപ്പിട്ടു, ആർ‌സി‌ബിക്ക് വേണ്ടി കളിച്ചില്ലെങ്കിൽ കരിയർ തന്നെ നശിപ്പിക്കുമെന്ന് പറഞ്ഞ് ആ വ്യക്തി ഭീക്ഷണിപ്പെടുത്തി; വലിയ വെളിപ്പെടുത്തൽ നടത്തി പ്രവീൺ കുമാർ

മുൻ ഇന്ത്യൻ പേസർ, പ്രവീൺ കുമാർ തന്റെ പ്രാരംഭ ഐ‌പി‌എൽ കരാറിന് പിന്നിലെ കഥ അടുത്തിടെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 2008 ലെ ഐ‌പി‌എല്ലിന്റെ ഉദ്ഘാടന സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർ‌സി‌ബി) വേണ്ടി കളിക്കാൻ താൻ തയാർ ആയിരുന്നില്ല എന്നും പറഞ്ഞിരിക്കുന്നു.

തന്റെ ജന്മനാടായ മീററ്റിന് സമീപമുള്ളതിനാൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ആണ് തന്റെ ഇഷ്ട ടീമെന്ന് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ കുമാർ വ്യക്തമാക്കി. എന്നിരുന്നാലും പ്രത്യാഘതങ്ങൾ ഒന്നും ചിന്തിക്കെ ആർസിബി പറഞ്ഞ ഒരു പേപ്പറിൽ ഒപ്പിട്ടെന്നും എന്നാൽ അതൊരു കോൺട്രാക്ട് ആണെന്ന് മനസിലായില്ല എന്നും താരം പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായി 37 കാരനായ ക്രിക്കറ്റ് താരം വിശദീകരിച്ചു, “ഒരു ആർ‌സി‌ബി ഉദ്യോഗസ്ഥൻ ഒപ്പിടാൻ ഒരു പേപ്പർ തന്നു, അത് ഒരു കരാർ ആണെന്ന് മനസിലാക്കാതെ താൻ ഒപ്പിട്ടു. കുമാർ ആർസിബിയിൽ ചേരാൻ മടിക്കുകയും ഡൽഹിക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, ഐപിഎൽ സ്ഥാപകൻ ലളിത് മോദി അദ്ദേഹത്തെ വിളിച്ച് കരിയറിന് ഭീഷണിയായ അന്ത്യശാസനം നൽകിയതായി പറയുന്നു.

“ബാംഗ്ലൂർ വളരെ ദൂരെയായതിനാലും എനിക്ക് ഇംഗ്ലീഷ് പരിചിതമല്ലാത്തതിനാലും ഭക്ഷണം അനുയോജ്യമല്ലാത്തതിനാലും ഞാൻ ആർസിബിയിൽ ചേരാൻ വിസമ്മതിച്ചു. ഡൽഹി മീററ്റിന് അടുത്തായതിനാൽ ഇടയ്ക്കിടെ വീട്ടിൽ പോകാമായിരുന്നു. കരാർ ആണെന്നറിയാതെ ആരോ എന്നെ ഒരു പേപ്പറിൽ ഒപ്പു വെക്കാൻ പറഞ്ഞു. ഡൽഹിക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു, എന്നാൽ ലളിത് മോദി എന്നെ വിളിച്ച് എന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ”അദ്ദേഹം പറഞ്ഞു.

ഐപിഎൽ ലേലത്തിൽ വിറ്റുപോകാതെ ഇരുന്നതിനാൽ 2018ൽ പ്രവീൺ കുമാർ വിരമിച്ചു. വിരമിച്ചെങ്കിലും, വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള ടി20 ലീഗുകളിൽ അദ്ദേഹം പങ്കെടുക്കുന്നത് തുടരുന്നു.