അയാൾക്ക് എതിരെ പന്തെറിയുമ്പോൾ ഞാൻ വിറച്ചിരുന്നു, ഒരിക്കലും പ്രതീക്ഷിക്കാത്ത താരം; വെളിപ്പെടുത്തലുമായി അക്തർ

തീ തുപ്പുന്ന പന്തുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച ബൗളറായിരുന്നു മുന്‍ പാക് താരം ശുഐബ് അക്തര്‍. അകലെ നിന്ന് ഒരു പൊട്ടു പോലെ ഓടിയടുക്കുന്ന അക്തര്‍ ക്രീസിനടുത്തെതുമ്പോള്‍ കൊടുങ്കാറ്റ് വേഗമാര്‍ജ്ജിക്കുന്ന കാഴ്ച ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ദുഃസ്വപ്നമായിരുന്നു. ഇപ്പോഴിതാ തനിക്ക് പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. ആ താരം ബാറ്റ്‌സ്മാനല്ല ബോളറാണ് എന്നതാണ് ശ്രദ്ധേയം.

“പന്തെറിയാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്സ്മാന്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. ഞാന്‍ തമാശക്ക് പറഞ്ഞതല്ല. എന്നെ കൊല്ലരുതെന്ന് അവന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിന്റെ ഒരു ബൗണ്‍സര്‍ കൊണ്ടാല്‍ മരിച്ചു പോവുമെന്ന് മുരളീധരന്‍ പറഞ്ഞു. അതിനാല്‍ ദയവായി പന്ത് കുത്തിച്ചെറിയണമെന്നും വിക്കറ്റ് തരാമെന്നും പറഞ്ഞു. ഞാന്‍ കുത്തിച്ച് പന്തെറിഞ്ഞപ്പോള്‍ അവന്‍ ആഞ്ഞടിച്ചു. എന്നിട്ട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞു” അക്തര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

ആധുനിക ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, പാകിസ്ഥാന്റെ ബാബര്‍ അസാം, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകള്‍ നേടാന്‍ ആഗ്രഹമുണ്ടെന്ന് അക്തര്‍ പറഞ്ഞു. മൂന്ന് പേരും ആധുനിക ക്രിക്കറ്റില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന താരങ്ങളാണെന്നും അക്തര്‍ പറഞ്ഞു.

പാകിസ്ഥാനു വേണ്ടി 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റും അക്തര്‍ വീഴ്ത്തിയിട്ടുണ്ട്. 2003ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ നടന്ന ലോക കപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ മണിക്കൂറില്‍ 161.3 കിമി (100.23 mph) വേഗത്തില്‍ ബൗള്‍ ചെയ്ത് അക്തര്‍ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.