കോഹ്‌ലി ഹാരീസ് റൗഫിന്റെ ബോളിങ്ങിൽ അടിച്ച ആ സിക്സ്, അതിനേക്കാൾ മനോഹരമായ ഒരു ഷോട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല; കോഹ്‌ലിയെ പുകഴ്ത്തി ബ്രാഡ് ഹോഗ്

ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് 2022 മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഹാരീസ് റൗഫിന്റെ പന്തിലുള്ള ഗുഡ് ലെങ്ത് ഡെലിവറിയിലെ സ്‌ട്രെയിറ്റ് സിക്‌സ്, താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഷോട്ടെന്നാണ് ഓസ്‌ട്രേലിയൻ മുൻ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ ബ്രാഡ് ഹോഗ് വിശേഷിപ്പിച്ചത്. ഏറെ നാളത്തെ മോശം ഫോമിനുശേഷം തിരിച്ചുവന്ന കോഹ്‌ലി ആയിരുന്നു സെമിഫൈനൽ വരെയുള്ള ഇന്ത്യയുടെ യാത്രക്ക് ചുക്കാൻ പിടിച്ചത്. ആ ടൂർണമെന്റിലെ ടോപ് സ്കോററും കോഹ്‌ലി ആയിരുന്നു എന്നത് ഓർക്കണം.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എം‌സി‌ജി) അവസാന പന്തിൽ നടന്ന ത്രില്ലറിൽ ഇന്ത്യ പാകിസ്ഥാനെ നാല് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ കോഹ്‌ലി 53 പന്തിൽ 82* റൺസ് നേടി. 34-കാരൻ തന്റെ ഇന്നിംഗ്‌സിൽ നാല് സിക്‌സറുകൾ പറത്തിയിരുന്നു. റൗഫിന്റെ ബൗളിംഗിൽ പാകിസ്ഥാൻ ആ മത്സരത്തിൽ മികച്ച് നിന്നെങ്കിലും കോഹ്‌ലി രണ്ട് പന്തുകൊണ്ട് അത് തീർക്കുകയാണ് ചെയ്തത്.

റെവ്‌സ്‌പോർട്‌സിന്റെ ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ഷോയിലെ ഒരു അഭിമുഖത്തിൽ, സമ്മർദത്തിൻ കീഴിലുള്ള കോഹ്‌ലിയുടെ പ്രകടനത്തെ ഹോഗ് പ്രശംസിക്കുകയും അഭിപ്രായപ്പെടുകയും ചെയ്തു:

“ഇവിടെ എംസിജിയിൽ പാക്കിസ്ഥാനെതിരായ ആ ഇന്നിംഗ്‌സ്, ഹാരിസ് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ പറത്തിയ ആ സിക്സ് – അത് ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഷോട്ടായിരുന്നു. അത് ഉജ്ജ്വലമായിരുന്നു. അയാൾക്ക് ഫോം തിരിച്ചുകിട്ടിയിരിക്കുന്നു. ഇത് വലിയ ടീമുകൾക്ക് അത്ര നല്ല വാർത്ത അല്ല.

ഓരോ കായികതാരത്തിനും ഉയർച്ച താഴ്ചകൾ ഉള്ളതിനാൽ കോഹ്‌ലിയുടെ ഫോമിന്റെ പേരിൽ അമിത സമ്മർദ്ദം ചെലുത്തരുതെന്ന് ഹോഗ് ഇന്ത്യൻ ആരാധകരോട് അഭ്യർത്ഥിച്ചു.

“മഹാനായ സച്ചിൻ ടെണ്ടുൽക്കറിന് പോലും ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. അതിനാൽ കോഹ്‌ലിയുടെ മോശം ഫോമിൽ സന്തോഷിക്കുന്നവർക്ക്, അതൊന്നും അധികം നീണ്ടുനിൽക്കില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ലെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ റൺ വേട്ടക്കാരനായി കോഹ്‌ലി ഫിനിഷ് ചെയ്തു, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 98.67 ശരാശരിയിലും 136.41 സ്‌ട്രൈക്ക് റേറ്റിലും 296 റൺസ് നേടി.