ആ രണ്ട് ഇന്ത്യൻ താരങ്ങളെ ഞാൻ മനഃപൂർവം ആക്രമിച്ചു, അതിലൊരാൾ മരിക്കുമെന്ന് പോലും കരുതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അക്തർ

കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർതാരം അക്തറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ജീവൻ വരെ നഷ്ടമാകാനുള്ള രീതിയിലുളള പരിക്കുണ്ടാക്കാൻ താൻ ശ്രമിച്ചതായി താരം ഒരു കുമ്പസാരം പോലെ പറഞ്ഞു.

“ആ മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ ഇന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു… മത്സരത്തിൽ എന്ത് വിലകൊടുത്തും സച്ചിനെ വേദനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു… വിക്കറ്റുകൾക്ക് മുന്നിൽ പന്തെറിയാൻ ഇൻസമാം ഉൾ ഹഖ് ആവശ്യപ്പെട്ടെങ്കിലും ഞാൻ അത് പാലിച്ചില്ല. എന്റെ ലക്ഷ്യം സച്ചിനെ പരിക്കേൽപ്പിക്കുക എന്നത് മാത്രമായിരുന്നു” മുൻ പാകിസ്ഥാൻ പേസർ തന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്ത” പെരുമാത്തെക്കുറിച്ച് ഏറ്റുപറഞ്ഞു.

അദ്ദേഹം തുടർന്നു പറഞ്ഞത് ഇങ്ങനെ :” അതിനാൽ ഞാൻ മനഃപൂർവം സച്ചിന്റെ ഹെൽമെറ്റ് ലക്ഷ്യമാക്കി പത്തെറിഞ്ഞു. അവൻ (സച്ചിൻ) മരിക്കുമെന്ന് പോലും കരുതി… റീപ്ലേ കണ്ടപ്പോൾ, പന്ത് അവന്റെ നെറ്റിയിൽ തട്ടിയതായി ഞാൻ കണ്ടെത്തി. തുടർന്ന് ഞാൻ അവനെ വീണ്ടും ഞാൻ പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ” അക്തർ പറഞ്ഞു.

2006-ൽ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കുപ്രസിദ്ധമായ 3-ാം ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൊയ്ബ് അക്തർ. 2022 ജൂണിൽ സ്‌പോർട്‌സ്‌കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ അവകാശവാദങ്ങൾ ഉന്നയിച്ചത്. അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളെ ബോധപൂർവം വേദനിപ്പിച്ചെന്ന് മുൻ പാകിസ്ഥാൻ പേസർ സമ്മതിക്കുന്നത് ഇതാദ്യമായല്ല. 2021 ഒക്ടോബറിൽ സ്‌പോർട്‌സ് ടാക്കിനോട് സംസാരിക്കുമ്പോൾ, 2006-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈസലാബാദ് ടെസ്റ്റ് മത്സരത്തിനിടെ മഹേന്ദ്ര സിംഗ് ധോണിക്ക് മനഃപൂർവം ഒരു ‘മാരകമായ ബീമർ’ എറിഞ്ഞതായി ഷൊയ്ബ് അക്തർ സമ്മതിച്ചു.

ഫൈസലാബാദിൽ ധോണിയോടും ഇതേ തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ പേസർ പറഞ്ഞു. ഞാൻ മനപ്പൂർവ്വം ഒരു ബീമർ അവന്റെ നേരെ എറിഞ്ഞു. ധോനി വളരെ നല്ല താരമാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്ക് അതിൽ വളരെ വിഷമം തോന്നി. അവൻ എന്നെ പ്രഹരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാൻ അവനെ (ഒരു ബീമർ ഉപയോഗിച്ച്) ആക്രമിക്കാൻ തീരുമാനിച്ചത്? അത് എങ്ങാനും ധോണിയുടെ നേർക്ക് കൊണ്ടിരുന്നെങ്കിൽ അവന് ഗുരുതര പരിക്ക് പറ്റുമായിരുന്നു.” അക്തർ പറഞ്ഞു.

എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ നിമിഷങ്ങൾക്കകം ഏറ്റെടുത്ത് ആരാധകർ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.