സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി.

ഇപ്പോഴിതാ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നാണ് ഗംഭീർ പറഞ്ഞത്. ടോപ് ഓർഡറിൽ മൂന്ന് ബാറ്റർമാർ ഇടംകയ്യൻമാരാണെന്നതുകൊണ്ടല്ല സഞ്ജുവിനെ കളിപ്പിച്ചതെന്നും ഗംഭീർ പറഞ്ഞു.

‘സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ചോ ഒരിക്കൽ പോലും സംശയം ഉണ്ടായിരുന്നില്ല. താളം കണ്ടെത്തിയാൽ സഞ്ജു ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കും. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്. വരട്ടെ നോക്കാം എന്നായിരുന്നു അപ്പോൾ സഞ്ജുവിന്റെ മറുപടി. പരിശീലകനും താരവും തമ്മിലുള്ള ബന്ധത്തേക്കാൾ ഒരു സൗഹൃദമാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്’, ഗംഭീർ പറഞ്ഞു.

‘ടോപ് ഓർഡറിൽ മൂന്ന് ഇടംകയ്യൻമാർ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ് ഒരുപാടു പേർ പറയുന്നത്. എന്നാൽ അത് അങ്ങനെയല്ല. ഇന്ത്യൻ ടോപ് ഓർഡർ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കണമെന്നുള്ളതുകൊണ്ടാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനിൽ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ പിന്തുടരുന്നത്. ഓഫ് സ്പിന്നർമാരെ നേരിടാൻ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളിൽ പരമാവധി സ്കോർ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്, ഗംഭീർ കൂട്ടിച്ചേർത്തു.