ഞാനാണ് ഇവിടുത്തെ രാജാവ്, ഞാനാണ് ; ഇങ്ങിനെയായിരുന്നു കോഹ്‌ലിയുടെ അഹന്തയെന്ന് മുന്‍ ടീമംഗം

ഇന്ത്യ അണ്ടര്‍ 19 കിരീടം നേടിയ കാലത്ത് ക്രിക്കറ്റിലെ മഹാന്മാരായ കളിക്കാരില്‍ ഒരാളാണ് താനെന്ന് വിചാരിച്ചിരുന്നയാളാണ് വിരാട് കോഹ്ലിയെന്ന് മൂന്‍ ടീമംഗം. ഈ സ്വാര്‍ത്ഥതയില്‍ അസാധാരണ പ്രതിഭയും ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ താരം കാട്ടിയിരുന്നു. 2008 ല്‍ വിരാട്‌കോഹ്ലി നയിച്ച കപ്പുയര്‍ത്ത ടീമില്‍ ഉണ്ടായിരുന്ന ആളാണ് ഇതിഹാസ ഇന്ത്യന്‍ ബാറ്ററുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോഹ്‌ളിയുടെ അണ്ടര്‍ 19 ടീമിലെ കളിക്കാരനായിരുന്ന പ്രദീപ് സംഗ്‌വാനാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്.

ടീമിന്റെ മാച്ച് വിന്നറാണ് താനെന്ന് കോഹ്ലി സ്വയം വിചാരിച്ചിരുന്നു. അതുപോലെ തന്നെ സഹകളിക്കാരെ എപ്പോഴും നന്നായി നോക്കിയിരുന്ന മികച്ച നായകനുമയാിരുന്നു അദ്ദേഹം. ഡ്രസ്സിംഗ് റൂമില്‍ സഹകളിക്കാരുമായി തമാശകള്‍ പങ്കിട്ട് അവരുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അത് വളരെ പ്രധാനമായിരുന്നു. ചിലപ്പോഴത്തെ സാഹചര്യം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. അതിനെ അദ്ദേഹം ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ മൈതാനത്ത് അദ്ദേഹം ഒരിക്കലും വിട്ടുകൊടുക്കില്ലായിരുന്നു. ടീമിനെ വിജയിപ്പിക്കാനുള്ള ആ ജോലി ചെയ്യേണ്ടയാളാണ് താനെന്നും ഈ പ്രദേശത്തെ രാജാവാണ് താനെന്നും ടീമിന് വേണ്ടി താന്‍ കളി ജയിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

അന്നു തന്നെ ഭാവിയില്‍ കോഹ്ലി ദേശീയ ടീമിനായി കളിക്കുമെന്ന് എല്ലാവരും ഉറപ്പാക്കിയിരുന്നു. അത്രമാത്രമുള്ള പ്രതിഭ അന്നു തന്നെ അയാള്‍ കാട്ടിയിരുന്നു. വലിയ സെഞ്ച്വറികളും കൂറ്റന്‍ ഇന്നിംഗ്‌സുകളും അദ്ദേഹം അടിച്ചിരുന്നതായും ഗുജറാത്ത് ടൈറ്റന്‍സ് ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. 30 ന് മുകളില്‍ അടിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സെഞ്ച്വറി അടിക്കുമായിരുന്നു. അത് അദ്ദേഹം ഒരു ശീലമാക്കി മാറ്റിയിരുന്നു. എല്ലാ മികച്ച ടീമിനെതിരേയും അദ്ദേഹം സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പായിരുന്നു. വലിയ ടീമുകള്‍ക്ക് എതിരേ വലിയ സ്‌കോറുകള്‍ നേടിയാല്‍ ദേശീയ ടീമിലേക്കുള്ള തന്റെ സാധ്യത അടുത്തടുത്ത് വരുമെന്നായിരുന്നു കോഹ്ലിയുടെ വിചാരമെന്നും സംഗ്‌വാന്‍ പറയുന്നു.