ഞാൻ സച്ചിനോ ധോണിയോ കോഹ്‌ലിയോ അല്ല, എന്തിനാണ് അവർ എന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നത്- പ്രവീൺ താംബെ

41ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ പ്രവീണ്‍ താംബെയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘കോന്‍ പ്രവീണ്‍ താംബെ. “ഞാൻ സച്ചിനോ ധോണിയോ കോഹ്‌ലിയോ അല്ല, എന്തിനാണ് അവർ എന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നത്?” തന്റെ ജീവിതം സിനിമയാക്കണമെന്ന ആശയവുമായി ഒരു പ്രൊഡക്ഷൻ ഹൗസ് പ്രവീൺ താംബെയെ സമീപിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി നടത്തിയ ഒരു പ്രത്യേക സ്‌ക്രീനിംഗിൽ സൂപ്പർ താരമായ ശ്രേയസ് അയ്യർ, മുൻ താരം അഭിഷേക് നായർ തുടങ്ങിയവർ സിനിമ കഴിഞ്ഞതിന് ശേഷം കരഞ്ഞു.

വിദേശ കളിക്കാരും താംബയെ ആലിംഗനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യാൻ താംബെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല; വാക്കുകളൊന്നും പുറത്തേക്ക് വന്നില്ലെങ്കിലും എങ്ങനെയോ തന്റെ വികാരങ്ങളെ നിയന്ത്രിച്ചു. “എനിക്ക് എല്ലാവരോടും പറയാൻ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുകയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ്,” താംബെ പറഞ്ഞു.

ഒരുപക്ഷെ, ആ വാക്കുകൾ നല്ല ബോധ്യത്തോടെ പറയാൻ അദ്ദേഹത്തെക്കാൾ യോഗ്യതയുള്ളവർ അധികമില്ല. ​2013ൽ രാജസ്ഥാനാണ് താബെയെ ആദ്യമായി ടീമിലെടുത്തത്. അതിന് മുമ്പ് അദ്ദേഹം പ്രഫഷനൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ആ സീസണിൽ രാജസ്ഥാൻ ജഴ്സിയണിഞ്ഞതോടെ ഐ.പി.എല്ലിൽ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. 2014 സീസണിൽ കൊൽക്കത്തക്കെതിരെ ഹാട്രിക് നേടി മിന്നിത്തിളങ്ങി.

2020 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ കെ.കെ.ആർ താംബെയെ ലേലത്തിൽ എടു​ത്തു. അനുമതിയില്ലാതെ ടി10 ലീഗിൽ കളിച്ചുവെന്ന കാരണത്താൽ താംബെയുടെ കരാർ ബി.സി.സി.ഐ റദ്ദാക്കി. ഐ.പി.എൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കൂടി കളിക്കാരനും താംബെ ആയിരുന്നു.