ഒരൊറ്റ "എസ് സർ" ലക്നൗ താരത്തിന്റെ ജീവിതം മാറ്റി മറിച്ചത് ഇങ്ങനെ, ആർസിബിക്ക് എതിരായ മത്സരത്തിന് ശേഷം വെളിപ്പെടുത്തലുമായി ജസ്റ്റിൻ ലാംഗർ

ബെംഗളൂരുവിൽ ആർസിബിക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയെ പുറത്താക്കിയ എൽഎസ്ജി ബൗളർ എം സിദ്ധാർത്ഥിന് സ്വപ്ന സാക്ഷാത്കാര നിമിഷം ആണ് ഉണ്ടായത്. എക്‌സിൽ എൽഎസ്‌ജി പങ്കിട്ട ഒരു ഡ്രസ്സിംഗ് റൂം വീഡിയോയിൽ, മുൻ ആർസിബി ക്യാപ്റ്റനെ പുറത്താക്കാമോ എന്ന് താൻ യുവതാരത്തോട് കോച്ച് ജസ്റ്റിൻ ലാംഗർ ഓർത്തു. ആ സമയത്ത്, ‘പുറത്താക്കും സർ’ എന്ന് ആത്മവിശ്വാസത്തോടെ സിദ്ധാർത്ഥ് മറുപടി നൽകുകയും ചെയ്തു.

ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിൽ ഉള്ള കോഹ്‌ലി ഒരിക്കൽ കൂടി മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു സ്പിന്നർ എം സിദ്ധാർഥ് കോഹ്‌ലിയുടെ വിക്കറ്റ് എടുക്കുന്നത് . 22 റൺ എടുത്ത കോഹ്‌ലി പടിക്കലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഏറ്റവും മികച്ച അരങ്ങേറ്റമാണ് താരത്തിന് കിട്ടിയതും.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സിദ്ധാർത്ഥിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞു, ഇത് ബിഡ്ഡിംഗ് യുദ്ധത്തിലേക്ക് നയിച്ചു. യുവ സ്പിന്നറിലുള്ള അവരുടെ വിശ്വാസം പ്രകടമാക്കി 2.4 കോടി രൂപയ്ക്ക് ലക്നൗ ഒടുവിൽ അദ്ദേഹത്തിൻ്റെ സേവനം ഉറപ്പാക്കി. തൻ്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒരാളെ വീഴ്ത്തി തുടങ്ങിയത് മുന്നോട്ട് ഉള്ള കളിയിൽ താരത്തിന് ആത്മവിശ്വം നൽകും.

അതേസമയം ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ടോപ് ഓർഡർ ബാറ്റിംഗിൽ പരാജയപ്പെട്ടതിലെ അസ്വസ്തത പരസ്യമാക്കി ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ടോസ് നേടി ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചെങ്കിലും 28 റൺസിന് ആർസിബി മത്സരത്തിൽ പരാജയപ്പെട്ടു. ഫ്‌ലാറ്റ് ട്രാക്ക് പ്രയോജനപ്പെടുത്താനാണ് ഫാഫ് ആലോചിച്ചതെങ്കിലും എൽഎസ്ജി ബോളർമാർ വിരാട് കോഹ്ലി, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ എന്നിവരെ പെട്ടെന്ന് പുറത്താക്കി. ഫാഫ് റണ്ണൗട്ടായി പുറത്തായതിനാൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടു.