സഹതാരത്തിന് റണ്ണറെ നല്കാൻ സമ്മതിക്കാതിരുന്ന പാകിസ്ഥാൻ നായകനോടുള്ള കലിപ്പും അയാളുടെ ഇന്നിങ്സിൽ വ്യക്തമായിരുന്നു, ബൊഗെയ്ൻ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തിൽ പ്രവേശിച്ച ആരാധകന്റെ സ്നേഹത്തിൽ എല്ലാം ഉണ്ടായിരുന്നു

Shameel Salah
 1994ലെ സിംഗർ വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക-പാകിസ്ഥാൻ മത്സരം കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി. ആ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കൻ ടീമിന്റെ ആദ്യ 3 വിക്കറ്റുകൾ 65 റൺസിനുള്ളിൽ വീഴുകയും ചെയ്തു.

അവിടന്നങ്ങോട്ട് ഓപ്പണറായിരുന്ന റോഷൻ മഹാനാമക്കൊപ്പം, പിന്നീട് ക്രീസിൽ എത്തിയ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും ചേർന്ന് ശ്രീലങ്കയുടെ സ്‌കോർ 97/3 എന്ന നിലയിലേക്കും ഉയർത്തിക്കൊണ്ട് വരുന്നു. ഇതിനിടെ ശ്രീലങ്കൻ ഇന്നിംഗ്‌സ് സ്ഥിരത കൈവരിക്കുന്ന സമയത്താണ് മഹാനാമക്ക് പരിക്കേൽക്കുന്നത്. ആ സമയത്ത് മഹാനാമയ്ക്ക് ഒരു റണ്ണറെ നൽകാൻ പാകിസ്ഥാൻ ക്യാപ്റ്റനായിരുന്ന സലിം മാലിക് സമ്മതിക്കുകയും ചെയ്തില്ല. അതേ തുടർന്ന് റിട്ടയേഡ് ഹർട്ടായി മഹാനാമയ്ക്ക് കളം വിടേണ്ടിയും വന്നു.

ആ നിമിഷം മഹാനാമയ്ക്ക് പകരം കളത്തിലിറങ്ങിയ ഹഷൻ തിലകരത്‌നെ ഉറച്ച പിന്തുണയുമായി 62 പന്തിൽ നിന്നും നേടിയ 39 റൺസുമായി ക്യാപ്റ്റൻ അർജുനയ്‌ക്കൊപ്പം 116 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ട് ശ്രീലങ്കൻ ടീമിനെ 47.2 ഓവറിൽ വിജയത്തിലേക്കുമെത്തിച്ചു. ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ച അർജുന രണതുംഗ 76 പന്തിൽ നിന്നും പുറത്താകാതെ നേടിയ 82 റൺസുമായി മത്സരത്തിലെ മാൻ ഓഫ് ദി മാച്ചുമായി.

ആ ഇന്നിങ്ങ്സിനിടെ, അർജുന രണതുംഗ തന്റെ അർദ്ധ സെഞ്ച്വറി നേടിയ നിമിഷം ഒരു കൗതുകരമായ കാര്യവും സംഭവിച്ചു. ഒരു ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകൻ ഒരു കുല ബൊഗെയ്ൻ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തിൽ പ്രവേശിക്കുകയും, അത് അർജുന രണതുംഗക്ക് സമർപ്പിച്ച് കൊണ്ട് തങ്ങളുടെ വീര നായകന് ആദരവ് അർപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾക്ക് സിംഹളീസ് സ്പോർട്സ് മൈതാനം അന്ന് സാക്ഷ്യം വഹിക്കുകയുമുണ്ടായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ