ആ താരമാണ് എന്നെ ദൂസ്‌ര എറിയാൻ പഠിപ്പിച്ചത്, അല്ലെങ്കിൽ ഇന്ന് കാണുന്ന 800 വിക്കറ്റ് നേട്ടമൊന്നും ഉണ്ടാകില്ല; മറ്റൊരു രാജ്യത്തിൽ നിന്നുള്ള ഇതിഹാസത്തെ പുകഴ്ത്തി മുത്തയ്യ മുരളീധരൻ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നറായി പരക്കെ കണക്കാക്കപ്പെടുന്ന മുത്തയ്യ മുരളീധരൻ അടുത്തിടെ എസ്ബി കോളേജിലെ ഒരു ഇന്ററാക്ടീവ് സെഷനിൽ തന്റെ മികച്ച കരിയറിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ റെക്കോർഡ് സ്വന്തമാക്കിയ ഓഫ് സ്പിന്നർ, ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അവിശ്വസനീയമായ കരിയറിന് ശേഷം 2011ൽ വിരമിച്ചു.

സെഷനിൽ മുരളീധരൻ വീരേന്ദർ സെവാഗിനെ താൻ ബൗൾ ചെയ്യാൻ ഭയപ്പെടുന്ന ബാറ്ററായി തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ഐക്കൺ വിവിയൻ റിച്ചാർഡ്‌സിനോടുള്ള തന്റെ ആരാധനയും അദ്ദേഹം പ്രകടിപ്പിച്ചു. ‘ദൂസ്‌ര’ ബൗൾ ചെയ്യാനുള്ള വിദ്യ തന്നെ പഠിപ്പിച്ചതിന് ഇതിഹാസമായ പാകിസ്ഥാൻ ഓഫ് സ്പിന്നർ സക്ലെയ്ൻ മുഷ്താഖിനെ മുരളി നന്ദിയോടെ ഓർത്തു.

‘ദൂസ്‌ര’ ബൗൾ ചെയ്യുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ ഞാൻ പഠിച്ചത് സഖ്‌ലെയ്ൻ മുഷ്താഖിൽ നിന്നാണ്. ദൂസ്രയിൽ പ്രാവീണ്യം നേടുന്നത് എളുപ്പമല്ല, അത് കൃത്യമായി പന്തെറിയാൻ എനിക്ക് മൂന്ന് വർഷത്തിലേറെ സമയമെടുത്തു,” മുരളീധരൻ പറഞ്ഞു. കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ചത് മികച്ച അനുഭവം ആണെന്നും ആ ടീം ഒരു വർഷത്തിന് ശേഷം പിരിച്ചുവിട്ടത് സങ്കടം ഉണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.

1996 ൽ ശ്രീലങ്കയുടെ ഏകദിന ലോകകപ്പ് നേടിയ ടീമിലെ പ്രധാന കളിക്കാരനെന്ന നിലയിൽ, ലോകം മുഴുവൻ മുരളിക്ക് ആരാധകരുണ്ട്.