'അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്, ഈ അവഗണന അവനെ ശരിക്കും വേദനപ്പിച്ചിരിക്കാം'; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സ്പിന്നര്‍മാര്‍ക്ക് എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ പാകത്തിലുള്ള പിച്ചില്‍ 35-കാരന്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ തളര്‍ത്തി.

ഇപ്പോള്‍ താരത്തിന്റെ കരിയറിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീം മാനേജ്മെന്റ് നിരന്തരം അവഗണിക്കുന്ന ഒരാളാണ് ഉമേഷ് യാദവെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഉമേഷിന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ചും മികച്ച പ്രകടനം നടത്തിയിട്ടും തന്റെ സ്ഥാനം ഒരിക്കലും ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ അവന്‍ എത്രമാത്രം വേദനിച്ചിരിക്കാമെന്നതിനെ കുറിച്ചും കാര്‍ത്തിക് വാചാലനായി.

അവന്റെ വേരുകള്‍ നിങ്ങള്‍ മനസ്സിലാക്കണം. അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്. അവന്‍ പൊലീസ് അക്കാദമിയുടെ ഭാഗമാകാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഫാസ്റ്റ് ബൗളിംഗിലേക്കു തിരിഞ്ഞു. 2008 മുതല്‍ അവന്‍ വിദര്‍ഭയ്ക്കായി കളിക്കാന്‍ തുടങ്ങി. 2010 ല്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അത്ര വേഗത്തിലായിരുന്നു അവന്റെ വളര്‍ച്ച.

എന്നിരുന്നാലും അവന്‍ എപ്പോഴും അവഗണിക്കപ്പെട്ടു. അത് അവനെ ശരിക്കും വേദനിപ്പിച്ചിരിക്കണം. കാരണം അവന്‍ വരുമ്പോഴെല്ലാം രണ്ടോ മൂന്നോ വിക്കറ്റ് പ്രകടനം കാഴ്ചവച്ചു. പക്ഷേ ഒരിക്കലും അവന് സ്ഥിരമായി സ്ഥാനം നല്‍കപ്പെട്ടില്ല- കാര്‍ത്തിക് പറഞ്ഞു.