അവനാണ് ഇന്ത്യയുടെ അടുത്ത ബുംറയും ഷമിയുമെല്ലാം; വിലയിരുത്തലുമായി ആര്‍.പി സിംഗ്

ഇന്ത്യന്‍ പേസിംഗ് നിരയുടെ നട്ടെല്ലായിരുന്നു സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. താരത്തിന്റെ പരിക്ക് ഇന്ത്യയെ വല്ലാതെ തന്നെ ബാധിച്ചിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതമായി നീളവേ ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്കുള്ള ഉത്തരമാണ് മുഹമ്മദ് സിറാജ്. പലരെയും പോലെ ഇപ്പോള്‍ അത് മുന്‍ പേസര്‍ ആര്‍പി സിംഗും ശരിവെച്ചിരിക്കുകയാണ്.

”ഞാന്‍ വളരെക്കാലമായി സിറാജിനെ നീരീക്ഷിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍, അദ്ദേഹത്തിന്റെ ഗ്രാഫ് ശരിക്കും ഉയര്‍ന്നതായിരുന്നു, പിന്നെ പതുക്കെ അത് താഴാന്‍ തുടങ്ങി. എന്നാല്‍ ഫിറ്റ്‌നസ് ഒരു പ്രധാന കാര്യമാണ് എന്ന നിലയില്‍ അദ്ദേഹം ഇത്തവണ ഒരുപാട് കാര്യങ്ങളില്‍ വെച്ചപ്പെട്ടുവെന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവന്‍ തന്റെ ബോളിംഗില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോല്‍ തീര്‍ച്ചയായും ബുംറയ്ക്ക് പകരക്കാരനാകാന്‍ അദ്ദേഹത്തിന് കഴിയും. അതോടൊപ്പം അദ്ദേഹത്തിന്റെ ഗ്രാഫ് ഇനിയും വര്‍ദ്ധിച്ചാല്‍ അടുത്ത മുഹമ്മദ് ഷമിയാകാനും അവന് കഴിയുമെന്ന് എനിക്ക് തോന്നുന്നു- ആര്‍.പി സിംഗ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കിയും പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തിയും സിറാജ് ഐപിഎലില്‍ അസാധാരണ ഫോമിലാണ്. ഈ വര്‍ഷമാദ്യം ഐസിസി ഏകദിന റാങ്കിംഗിലും താരം ഒന്നാമതെത്തിയിരുന്നു.

ഒക്ടോബറിലും നവംബറിലും 2023 ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെ, മാര്‍ക്വീ ടൂര്‍ണമെന്റിനായി ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കെ സിറാജിന്റെ ഉയര്‍ച്ച ഇന്ത്യയ്ക്ക് ശരിയായ സമയത്താണ് വന്നു ചേര്‍ന്നിരിക്കുന്നത്.