'അവന്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ല'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് പാക് താരം

ടി20 ക്രിക്കറ്റിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗില്ലിന്റെ പോരാട്ടങ്ങളെ വിലയിരുത്തിയ പാക് മുന്‍ താരം സല്‍മാന്‍ ബട്ട് യുവതാരത്തിന്റെ ബാറ്റിംഗ് സമീപനത്തില്‍ ഒരു മാറ്റത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഗില്ലിന്റെ കളിയിലെ ആവര്‍ത്തിച്ചുള്ള ഒരു പ്രശ്നം ബട്ട് എടുത്തുകാണിച്ചു. മികച്ച തുടക്കത്തിന് ശേഷം യുവ ബാറ്റര്‍ പലപ്പോഴും തന്റെ വിക്കറ്റ് വലിച്ചെറിയുകയാണെന്ന് ചൂണ്ടിക്കാട്ടിയ ബട്ട് ഗില്‍ കൂടുതല്‍ സമയത്തേക്ക് ബാറ്റിംഗിന് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സമീപകാല മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കളിക്കാരനാണ്. അവന്‍ കാണിക്കുന്ന തിടുക്കം അവന്റെ കഴിവുകളോട് നീതി പുലര്‍ത്തുന്നില്ല.

അസാധാരണമായതൊന്നും ശ്രമിക്കാതെ അയാള്‍ക്ക് ബാറ്റിംഗ് തുടരേണ്ടതുണ്ട്. നിങ്ങള്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച ബാറ്ററാണെങ്കിലും, നിങ്ങള്‍ക്ക് എല്ലാ പന്തും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്- ബട്ട് കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ 12 പന്തില്‍ 23 റണ്‍സെടുത്ത് ഗില്‍ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ 0, 8 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ പ്രകടനം.