'എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്നവൻ, പക്ഷേ ടീമിലിടമില്ല'; യുവതാരത്തെ തഴയുന്നത് ചോദ്യം ചെയ്ത് അശ്വിൻ

ഇന്ത്യയുടെ ടി20 പ്ലാനുകളിൽ നിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്താണ്. 23 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാറ്റർ 39.56 ശരാശരിയിൽ 633 റൺസ് നേടിയിട്ടുണ്ട്. 143.53 ആണ് സ്ട്രൈക്ക് റേറ്റ്. അതിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇത് പരിഗണന അർഹിക്കുന്നതാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ ചൂണ്ടിക്കാട്ടി.

2025 ലെ ഐപിഎൽ ഋതുരാജ് ഗെയ്ക്‌വാദിന്റെ വഴിക്ക് പോയില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി സിഎസ്‌കെയുടെ ടോപ്-ഓർഡർ റൺ ഗെറ്ററാണ്. മൂന്ന് സീസണുകളിലായി താരത്തിന്റെ സ്കോറിം​ഗ് 500 റൺസ് മറികടന്നു. 2024 ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു ഇന്ത്യയ്‌ക്കായി അദ്ദേഹം അവസാനമായി കളിച്ചത്.

ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈവശം എല്ലാ ഷോട്ടുകളുമുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. പക്ഷേ ഇന്ത്യയുടെ ടി20 ൃസജ്ജീകരണത്തിൽ അദ്ദേഹം എന്തുകൊണ്ട് ഇടം നേടുന്നില്ല എന്നത് ഇപ്പോഴും വ്യക്തമല്ല.

“എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെ കഴിവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അവസാന ടി20 പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തെ കളിക്കളത്തിൽ കാണാത്തത് എന്തുകൊണ്ടാണ് എന്നതാണ് ഏക രഹസ്യം” എന്ന് അശ്വിൻ പറഞ്ഞു.

കളിക്കാരെ വിവരങ്ങൾ അറിയിക്കേണ്ടത് നിർണായകമാണെന്നും അല്ലെങ്കിൽ അവർ ഇരുട്ടിൽ തപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്വിന്റെ അഭിപ്രായത്തിൽ, ദൈർഘ്യമേറിയ ഫോർമാറ്റിൽ ഋതുരാജിന്റെ സ്ഥിരതയുള്ള ഫോം അദ്ദേഹത്തെ ടെസ്റ്റ് ടീമിലെ മധ്യനിര റോളിലേക്ക് ശക്തനാക്കുന്നു.

“അവസാന ടി20 കാലയളവിൽ, പരിശീലകനും ക്യാപ്റ്റനും വ്യത്യസ്തരായിരുന്നു. ശരിയായ ആശയവിനിമയം ഇല്ലാതെ, അദ്ദേഹത്തെപ്പോലുള്ള കളിക്കാർ പലപ്പോഴും അറിയാതെ പോകുന്നു എന്നതാണ് പ്രശ്നം. അദ്ദേഹത്തെ ഇപ്പോഴും നിരീക്ഷണത്തിൽ നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റെഡ്-ബോൾ ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അവർ അദ്ദേഹത്തെ ഒരു മധ്യനിര സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അശ്വിൻ കൂട്ടിച്ചേർത്തു.

Read more