'ബി.സി.സി.ഐ അനുവദിക്കുന്ന മുറികളില്‍വെച്ച് സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നു'; ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് എതിരെ ഭാര്യ സുപ്രീംകോടതിയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇന്ത്യന്‍ ടീമിന്റെ യാത്രകള്‍ക്കിടെ ഷമി വിവാഹേതര ബന്ധങ്ങള്‍ തുടരുന്നതായി ഹസിന്‍ ജഹാന്‍ ആരോപിച്ചു. ക്രിക്കറ്റ് യാത്രകളില്‍ ബിസിസിഐ അനുവദിക്കുന്ന മുറികളില്‍വച്ച് ഷമി അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നാണു പരാതി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ഉപദ്രവിച്ചു.

ഷമി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടു. ‘നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പേരില്‍ പരിഗണന ലഭിക്കരുത്. നാലു വര്‍ഷത്തോളമായി കേസില്‍ വിചാരണ നടക്കുന്നില്ല. അതുകൊണ്ട് സ്റ്റേ തുടരുകയാണ്’ ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ഹസിന്‍ ജഹാനെ 2014 ജൂണ്‍ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. പ്രായത്തില്‍ ഷമിയേക്കാള്‍ 10 വയസ്സ് മൂത്തയാളാണ് ഹസിന്‍. 2018 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്.