ഗവാസ്‌കര്‍ ദ്രാവിഡിനോട് അത് ചെയ്തിട്ടുണ്ടോ?, ആദ്യം നല്ലൊരു മനുഷ്യനാകൂ; രൂക്ഷ വിമര്‍ശനവുമായി റമീസ് രാജ

പാകിസ്ഥാന്‍ കളിക്കാര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പാക് മുന്‍ പേസര്‍ ശുഐബ് അക്തറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ റമീസ് രാജ. കളിക്കാരെ മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്ന ഇത്തരമൊരു രീതി പാകിസ്ഥാനില്‍ മാത്രമേ കാണൂവെന്നും ഇന്ത്യയൊക്കെ അക്കാര്യത്തില്‍ മികച്ച ഉദാഹരണമാണെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി.

അനാവശ്യ പ്രസ്താവനകളിലൂടെ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സല്‍പ്പേര് നശിപ്പിക്കുന്നത് നമ്മുടെ തന്നെ മുന്‍ താരങ്ങളാണ്. നമ്മുടെ അയല്‍രാജ്യത്ത് ഇത്തരമൊരു സംഭവം നാം കാണില്ല. സുനില്‍ ഗാവസ്‌കര്‍ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിച്ചതായി നാം കേള്‍ക്കില്ല. ഇത് പാകിസ്ഥാനില്‍ മാത്രമേ സംഭവിക്കൂ. ഇവിടെ മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ മുന്‍ താരങ്ങള്‍ സമ്മതിക്കില്ല.

ശുഐബ് അക്തര്‍ മിഥ്യാബോധമുള്ള സൂപ്പര്‍താരമാണ്. അടുത്തിടെ അദ്ദേഹം കമ്രാന്‍ അക്മലിനെ വിമര്‍ശിച്ചിരുന്നു. എല്ലാവരും ബ്രാന്‍ഡായി മാറണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, ആദ്യം നല്ലൊരു മനുഷ്യനാകേണ്ടേ? ആദ്യം നല്ലൊരു മനുഷ്യനാകുക, അതിനുശേഷം നല്ലൊരു ബ്രാന്‍ഡാകാം- റമീസ് രാജ പറഞ്ഞു.

അക്തര്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ ആശയവിനിമയ കഴിവുകളെ വിമര്‍ശിക്കുകയും വിരാട് കോഹ്ലിയെപ്പോലെ വലിയ ബ്രാന്‍ഡാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു ലൈവ് ടിവി പ്രോഗ്രാമിനിടെ കമ്രാന്‍ അക്മലിന്റെ ഇംഗ്ലീഷിനെയും റാവല്‍പിണ്ടി എക്‌സ്പ്രസ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റമീസ് രാജയുടെ വിമര്‍ശനം.