ശ്രീശാന്തിന്‍റെ ആ അവസ്ഥയ്ക്ക് താനാണ് കാരണക്കാരന്‍; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിംഗ്

ഐപിഎല്ലിലെ എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നാണ് ഹര്‍ഭജന്‍ സിംഗും മലയാളി താരം എസ് ശ്രീശാന്തും തമ്മിലുണ്ടായ കയ്യാങ്കളി. 2008 സീസണിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതാണ് ഏറെ വിവാദമായത്. ഇപ്പോഴിതാ ആ സംഭവത്തില്‍ വീണ്ടും കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഹര്‍ഭജന്‍.

‘സംഭവിച്ചത് തെറ്റായിരുന്നു. ഞാന്‍ ഒരു തെറ്റ് ചെയ്തു. ഞാന്‍ കാരണം എന്റെ സഹതാരത്തിന് നാണക്കേട് നേരിടേണ്ടി വന്നു. ഞാനതില്‍ ലജ്ജിക്കുന്നു. കാരണം ഞാനായിരുന്നു. തെറ്റ് എന്റെ ഭാഗത്താണ്.’

‘ശ്രീശാന്തിനെതിരായ തന്റെ പെരുമാറ്റം തികച്ചും ശരിയായിരുന്നില്ല. ഏതെങ്കിലും ഒരു തെറ്റ് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ശ്രീശാന്തിനെതിരായ സംഭവമാണ്. അതേക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം അങ്ങിനെ സംഭവിക്കരുതായിരുന്നെന്ന് തോന്നാറുണ്ട്’ ഹര്‍ഭജന്‍ പറഞ്ഞു.

2008 ല്‍ ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയുമാണ് കളിച്ചിരുന്നത്. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. മത്സരശേഷം കളിക്കാര്‍ കൈകൊടുത്ത് പിരിയവെ ശ്രീശാന്ത് ഹര്‍ഭജനോട് എന്തോ പറയുകയും ഹര്‍ഭജന്‍ ഉടന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയുമായിരുന്നു. അന്ന് കരഞ്ഞുകൊണ്ടാണ് ശ്രീശാന്ത് കളംവിട്ടത്.

സംഭവത്തില്‍ ബിസിസിഐ അന്വേഷണം നടത്തുകയും ഹര്‍ഭജനെ ആ സീസണിലെ ബാക്കി മത്സരങ്ങളില്‍നിന്നും 5 ഏകദിനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ശ്രീശാന്തും ഭാജിയും ഒട്ടേറെ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചു. അന്നത്തെ വിവാദം ഇരുവരും മറക്കുകയും അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു.