ഹമ്പട കേമാ , ജയ്‌സ്വാൾ കുട്ടാ; രാഹുലിനെയും കമ്മിൻസിനെയും സൈഡാക്കി ഫാസ്റ്റസ്റ് ഫിഫ്റ്റി റെക്കോഡ് തൂക്കി യശസ്വി ജയ്‌സ്വാൾ

ഇനി കെ.എൽ രാഹുലും പാറ്റ് കമ്മിൻസും ആ റെക്കോർഡിന്റെ കാര്യം മിണ്ടില്ല. 14 പന്തിൽ അര്ധ സെഞ്ച്വറി നേടി ഇരുവരും പങ്കിട്ട വേഗതയേറിയ ഐ.പി.എൽ അർദ്ധ സെഞ്ചുറി എന്ന നേട്ടം 13 പന്തുകളിൽ മറികടന്ന് രാജസ്ഥാന്റെ യുവതുർക്കി യശ്വസി ജയ്‌സ്‌വാള്‍ പുതിയ റെക്കോർഡിന് അവകാശിയായി. മിന്നുന്ന ഫോമിൽ കളിക്കുന്ന താരം സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇന്ന് തകർത്തടിച്ച് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്

ബാറ്റ് ചെയ്തപ്പോൾ എടുത്തത് 17 പന്തിൽ 22 റൺസ്. ആകെ മൊത്തം 149 റൺസ് നേടിയ കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോററായ നിതീഷ് റാണയെ സംബന്ധിച്ച് വലിയ മോശമല്ലാത്ത സംഭാവന നൽകിയെന്ന ആശ്വാസം അയാൾക്ക് ഇന്ന് നടക്കുന്ന മത്സരത്തിൽ ഉണ്ടായിരുന്നു. ആ അമിത ആത്മവിശ്വാസം അയാളെ ആദ്യ ഓവർ പന്തെറിയുന്നതിലേക്ക് എത്തിച്ചു.”നിങ്ങൾക്ക് നന്ദി ഈ സഹായത്തിന്” എന്ന് പറഞ്ഞ ജയ്‌സ്‌വാള്‍ നിലപാടറിയിച്ചു. ആദ്യ ബോള്‍ സിക്‌സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്‌സ്‌വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.

രണ്ടാം ഓവറിലെ നാലാം പന്തിൽ ജോസ് ബട്ട്ലർ (0 ) റൺ ഔട്ട് ആയെങ്കിലും പകരമെത്തിയ സഞ്ജുവിനെ സാക്ഷിയാക്കി സാക്ഷിയാക്കി ശേഷിച്ച രണ്ട് പന്തുകളിൽ സിക്‌സും ഫോറും നേടിയ ജയ്‌സ്വാൾ കലിയിളകി നിൽക്കുക ആയിരുന്നു. കാഴ്ചക്കാരന്റെ റോൾ ആണ് തനിക്ക് നല്ലതെന്ന് മനസിലാക്കിയ സഞ്ജു മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ സിംഗിൾ ഓടി. തുടർന്നുവന്ന മൂന്ന് പന്തുകളിൽ ഫോർ നേടിയ ജയ്‌സ്വാൾ അഞ്ചാം പന്തിൽ സിംഗിൾ നേടിയാണ് ചരിത്ര നേട്ടത്തിൽ എത്തിയത്.