മലയാളി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം, അർഹിച്ച കിരീടം നേടി ഗുജറാത്ത്

സീസണിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന് അർഹിച്ച അംഗീകാരം ലഭിച്ചത് ഗുജറാത്ത് ടൈറ്റൻസിന്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഗുജറാത്തിന് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം തുടക്കത്തിലേ പാളിയതായിട്ടാണ് കണ്ടത്. മറുവശത്ത് ടോസ് നഷ്ടപെട്ടത് അനുഗ്രഹമായി ഹാർദിക്ക് പാണ്ട്യ തങ്ങൾക്ക് ബൗളിംഗ് തന്നെയായിരുന്നു വേണ്ടത് എന്ന് ടോസ് സമയത്തെ പറഞ്ഞിരുന്നു.

അച്ചടക്കത്തോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളറുമാർ രാജസ്ഥാന് ഒരുപഴുത്തും അനുവദിച്ചില്ല. യശസ്വി ജെയ്‌സ്വാള്‍ (16 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ 14 (11) ജോസ് ബട്ട്ലർ 39 (35) ഷിമ്രോൺ ഹെറ്റ്മയർ 11(12) തുടങ്ങി മുൻനിര താരങ്ങൾക്ക് ആർക്കും വലിയ സ്കോർ സ്കോർ നേടാൻ പറ്റാതെ വന്നതോടെ രാജസ്ഥാൻ സ്കോർ ബോർഡ് ഇഴഞ്ഞു നീങ്ങിയെന്ന് പറയാം.

മറുവശത്ത് മുന്നിൽ നിന്നും നയിക്കുന്ന നായകനെ പോലെ ഹാർദിക് തേരുതെളിച്ചപ്പോൾ നാല് ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റാണ് ഹർദിക് നേടിയത്. ആർ. സായ് കിഷോർ 2 ഓവറിൽ 20 വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റഷീദ് ഖാനും ബൗളിങ്ങിൽ തിളങ്ങി.

ഗുജറാത്തിന്റെ മറുപടിയും തകർച്ചയോടെ ആയിരുന്നു. പ്രസീദ് കൃഷ്ണ, ബോൾട്ട് എന്നിവർ ചേർന്ന് തുടക്കത്തിൽ ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. എന്തിരുന്നാലും നായകൻറെ മികവ് കാണിച്ച് പാണ്ഡ്യ 34(30) ഗില് 45(43) എന്നിവർ ടീമിനായി തിളങ്ങി. കൂടാതെ കഴിഞ്ഞ മത്സരത്തിലെ സ്റ്റാർ ഡേവിഡ് മില്ലർ 32(19) ഒരിക്കൽക്കൂടി ടീമിന് ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചു. രാജസ്ഥനായി ബോൾട്ട്, കൃഷ്ണ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് നേടി.