'എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ഗ്രെഗ് ചാപ്പല്‍'; എല്ലാവരും തള്ളിപ്പറഞ്ഞ ചാപ്പലിനെ റെയ്‌ന മാത്രം പിന്തുണച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിവാദ പരിശീലകനായിരുന്നു മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ ക്രിക്കറ്റ് ലോകത്ത് വില്ലന്‍ പരിവേഷമാണ്. എന്നാല്‍ ഇപ്പോഴിതാ ചാപ്പലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ചാപ്പലാണെന്ന് റെയ്‌ന പറയുന്നു.

“ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഗ്രെഗ് ചാപ്പലിന് വലിയ പങ്കുണ്ടെന്നാണ് എന്റെ അഭിപ്രായം. 2011ലെ ഏകദിന ലോക കപ്പില്‍ നാം കിരീടം ചൂടിയത് അദ്ദേഹം വിതച്ച വിത്തുകളുടെ ഫലമായാണ്.”

“വിവാദങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിജയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചതും എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ചതും അദ്ദേഹത്തിന്റെ പരിശീലന കാലഘട്ടമാണ്. ഞങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയാണ് വിജയകരമായി റണ്‍സ് പിന്തുടരേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു.”

Read more

“എങ്ങനെയാണ് റണ്‍സ് പിന്തുടരേണ്ടതെന്ന് ടീം മീറ്റിങ്ങുകളില്‍ അദ്ദേഹം പറയുമായിരുന്നു. യുവരാജ്, ധോണി, ഞാന്‍ എന്ന നിലയിലായിരുന്നു അന്നത്തെ ബാറ്റിംഗ് ഓഡര്‍. വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ചാപ്പലില്‍ നിന്ന് പഠിച്ചു” റെയ്ന തന്റെ ആത്മകഥയായ “ബിലീവ് വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി”യില്‍ കുറിച്ചു.