'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്.

‘ആദ്യ ഓവറുകളിൽ എതിരാളികൾ ഓഫ് സ്പിന്നുമായി ആക്രമിക്കാൻ വരുമ്പോൾ നമുക്ക് വെല്ലുവിളിയായത് ടോപ് 3 ബാറ്റിങ് പൊസിഷനിൽ മൂന്ന് പേരും ഇടംകയ്യന്മാരാണ് എന്നതാണ്. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ ഈ കടുംപിടിത്തം വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. നാല് മത്സരങ്ങളിലും ആദ്യ ഓവറിൽ നമുക്ക് വിക്കറ്റുകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ആ സമയമാണ് ഞങ്ങൾ വ്യത്യസ്തമായി ചിന്തിച്ചത്. ചിലപ്പോൾ നമുക്കതിനെ ദൈവത്തിന്റെ പ്ലാൻ എന്ന് പറയാൻ പറ്റും. സഞ്ജുവിനെ ഉപയോഗപ്പെടുത്തി ഈ ഓഫ് സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനാവും എന്ന് ഞങ്ങൾ ചിന്തിച്ചു’

‘എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങുന്ന റിങ്കു സിങ്ങിനും അധികം അവസരങ്ങൾ ലഭിക്കുന്നുണ്ടായില്ല. ഇതോടെയാണ് ടോപ് 3ൽ മൂന്ന് ഇടംകയ്യന്മാർ എന്ന കോമ്പിനേഷൻ മാറ്റാൻ തീരുമാനിച്ചതും സഞ്ജു വീണ്ടും ചിത്രത്തിലേക്ക് വന്നതും. പ്ലേയിങ് ഇലവനിൽ രണ്ട് വിക്കറ്റ് കീപ്പർമാരെയും ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അതൊന്നും ഒരു പ്രശ്നമായി ഞങ്ങൾ കണ്ടില്ല. സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിലും ഇഷാന് നന്നായി ഫീൽഡ് ചെയ്യാനും സാധിക്കും. ഫീൽഡിൽ നിൽക്കാൻ ഇഷാന് തയ്യാറുമായിരുന്നു. എല്ലാം ശരിയായ വഴിയിൽ തന്നെ വരികയായിരുന്നു’

‘സഞ്ജു ഓപ്പണറായതോടെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷൻ വന്നു. മൂന്നാമതായി ഇഷാൻ കിഷനും ഇറങ്ങി. പിന്നെ വരുന്ന ബാറ്റിങ് പൊസിഷനിലെ ഫ്ളെക്സിബിളിറ്റി നമുക്ക് കൂടുതൽ മുൻതൂക്കം നൽകി. സഞ്ജുവിന്റെ നേതൃപാഠവവും അവസാന മൂന്ന് കളിയിലെ പ്രകടനവും അവിശ്വസനീയമാണ്. സഞ്ജുവിന്റെ പ്രാപ്തി എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ആളുകൾ സഞ്ജുവിനെ പിന്തുണയ്ക്കുന്നത്,” സിതാൻഷു കോട്ടക് കൂട്ടിച്ചേർത്തു.