സഞ്ജുവിനെ ഓപ്പണിംഗിൽ നിന്നും മാറ്റിയതിന് പിന്നിൽ ഗംഭീറിന്റെ പിടിവാശി; വിലയിരുത്തലുമായി മുൻ താരം

2025 ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നിലെ പ്രധാന കാരണം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് താരത്തിനൊപ്പം പ്രവർത്തിക്കാൻ ഏറെ ഇഷ്ടമായതിനാലാണെന്ന് മുൻ താരം മനോജ് തിവാരി. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു ഗിൽ.

കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ 25 കാരനായ ഗിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു, കൂടാതെ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയിലും ഇന്ത്യൻ ടീമിനെ നയിച്ചു. എന്നിരുന്നാലും, ടെസ്റ്റ്, ഏകദിന ചുമതലകൾ കാരണം അദ്ദേഹം വളരെക്കാലം ടി20 ടീമിൽ നിന്ന് വിട്ടുനിന്നു.

2026 ലെ ടി20 ലോകകപ്പിന് മുന്നൊരുക്കമായി താരത്തെ തിരിച്ചുവിളിക്കാൻ സെലക്ടർമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സഞ്ജു സാംസണെ ബാറ്റിംഗ് ഓർഡറിൽ തരംതാഴ്ത്തുന്നതിലേക്ക് നയിച്ചു.

“ശുഭ്മാൻ ഗിൽ ഒരു മികച്ച ബാറ്ററാണ്. ഐപിഎലിലും ഇന്ത്യയ്ക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഐപിഎല്ലിൽ ബാറ്റർ ക്യാപ്റ്റനും എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു,” തിവാരി പറഞ്ഞു.

“സിംബാബ്‌വെയിൽ അഭിഷേക് ശർമ്മയെയും സാംസണെയും ഞങ്ങൾ കണ്ടു. ബംഗ്ലാദേശിനെതിരെ അവർ മികച്ച തുടക്കങ്ങൾ നൽകി. ടി20 ക്രിക്കറ്റിൽ ടീം മുമ്പ് ഒരിക്കലും അത്തരം ആക്രമണ മനോഭാവം കാണിച്ചിട്ടില്ല. രണ്ട് കളിക്കാരും നിങ്ങൾക്ക് മികച്ച തുടക്കം നൽകി, സെഞ്ച്വറികൾ നേടി, മത്സരങ്ങൾ വിജയിപ്പിച്ചു. അങ്ങനെയുള്ളപ്പോൾ നിങ്ങൾ എന്തിനാണ് ശുഭ്മാൻ ഗില്ലിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്? കാരണം, ഗംഭീർ പറയുന്നത് കേൾക്കുന്ന ഒരു ക്യാപ്റ്റനെ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഏഷ്യാ കപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തിട്ടില്ല. മറുവശത്ത്, ഗിൽ രണ്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 30 റൺസ് നേടിയിട്ടുണ്ട്.