ഗംഭീർ പറയുന്ന അവകാശവാദം ശുദ്ധ മണ്ടത്തരമാണ്, ഇന്ത്യയുടെ ഉയർച്ചയ്ക്ക് കാരണം ആ താരങ്ങളുടെ മികവാണ്: മനോജ് തിവാരി

ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം മനോജ് തിവാരി. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സമനിലയാക്കിയത് വലിയ നേട്ടമൊന്നുമല്ലെന്നാണ് തിവാരിയുടെ വാക്കുകൾ. ഗംഭീർ അല്ലായിരുന്നു പരിശീലകനെങ്കിലും ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യ വിജയിക്കുമായിരുന്നുവെന്നും തിവാരി കൂട്ടിച്ചേർത്തു.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” ഇംഗ്ലണ്ടിൽ ഇന്ത്യൻ യുവനിര ടെസ്റ്റ് പരമ്പര വിജയിച്ചത് തന്റെ മികവുകൊണ്ടാണെന്ന് ഗംഭീർ അവകാശപ്പെടുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ അത് വലിയൊരു നേട്ടമല്ല. ഇംഗ്ലണ്ടിനേക്കാൾ മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. സമാനമായി ഇംഗ്ലണ്ട് ടീം അവസാന ദിവസം കളിച്ച ഷോട്ടുകളിൽ ഏറെ പിഴവുകൾ ഉണ്ടായിരുന്നു. അതില്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരായ പരമ്പര 3-1ന് വിജയിക്കാൻ കഴിയുമായിരുന്നു. അതിനാൽ ഗംഭീറിന്റെ കാലത്ത് ഇന്ത്യൻ ടീമിന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല”

Read more

” ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും നേടിയതാണ് ഗംഭീറിന്റെ മറ്റൊരു അവകാശവാദം. എന്നാൽ രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, അതിന് മുമ്പ് വിരാട് കോഹ്‍ലി എന്നിവരുടെ ശ്രമഫലമായാണ് ഇന്ത്യയ്ക്ക് മികച്ചൊരു ടീമുണ്ടായത്. അതിനാൽ ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഗംഭീർ അല്ലായിരുന്നു പരിശീലകൻ എങ്കിലും ഇന്ത്യ വിജയിക്കുമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഉപദേശകന്റെ റോൾ മാത്രം ചെയ്യേണ്ടയാൾ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നു. പിന്നെ എങ്ങനെയാണ് വിജയങ്ങൾ ഉണ്ടാകുക?, അത് അസാധ്യമാണ്” മനോജ് തിവാരി പറഞ്ഞു.