കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീർ തുടരാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻഖെ മുഖ്യ പരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിസിസിഐ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേൽ.

‘ഇതൊന്ന് ഓർത്തുവെച്ചോളൂ, ഗൗതം ഗംഭീറിനെപ്പോലൊരു പരിശീലകനെ മാറ്റിയാൽ പിന്നീട് കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അവൻ വളരെ സത്യസന്ധനായ ഒരാളാണ്. സത്യം തുറന്നടിച്ച് പറയും. അത് പലർക്കും ഇഷ്ടപ്പെടില്ല. ടീം ട്രാക്ക് തെറ്റിയാൽ ഏത് വമ്പൻ കളിക്കാരനെയും ഒഴിവാക്കാൻ അവന് ചങ്കൂറ്റമുണ്ടെന്ന് എല്ലാവർക്കുമറിയാം. കോഹ്‌ലിയോടും രോഹിത് ശർമയോടും ‘നോ’ പറയാൻ അയാൾക്ക് സാധിക്കും’

‘കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് അത്ര എളുപ്പമല്ല. വിരാട് കോഹ്‌ലിയെപ്പോലൊരാളോട് നിങ്ങൾ ഒന്ന് ‘നോ’ പറയാൻ നോക്കൂ. രോഹിത് ശർമ്മയോട് ഒന്ന് ‘നോ’ പറഞ്ഞുനോക്കൂ. രാജ്യത്തെ പരിശീലിപ്പിക്കാൻ വേണ്ടി ഗൗതം ഗംഭീർ എത്രപേരെയാണ് ശത്രുക്കളാക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ‘, മുനാഫ് കൂട്ടിച്ചേർത്തു.