'ഇക്കുറി ഓസീസിനെ വെറുതെവിടില്ല', വെല്ലുവിളിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം

ടി20 ലോക കപ്പിലെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വെല്ലുവിളിയുമായി മുന്‍ കിവി താരം പീറ്റര്‍ ഫുള്‍ട്ടന്‍. ഇത്തവണ ഓസീസിനെ ന്യൂസിലന്‍ഡ് വെറുതെവിടില്ലെന്ന് ഫുള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഫൈനലിലേതെന്നും ഫുള്‍ട്ടന്‍ പറഞ്ഞു. ഇന്ന് രാത്രി 7.30നാണ് ട്വന്റി20 ലോക കപ്പ് ഫൈനല്‍.

ഫൈനല്‍ വാശിയേറിയതാവും. വര്‍ഷാദ്യത്തില്‍ ഓസ്‌ട്രേലിയുമായി ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങള്‍ കളിച്ചിരുന്നു. 3-2ന് കിവികള്‍ ജയിച്ചു. ഇന്നും ന്യൂസിലന്‍ഡ് വിജയിക്കും. ഫൈനലിന്റെ വിധിയെഴുതുക അവസാന രണ്ട് ഓവറിലായിരിക്കും. കുറച്ച് ഭാഗ്യമുള്ള ടീം ലോക ചാമ്പ്യന്‍മാരാകും. ന്യൂസിലന്‍ഡ് കിരീടം ചൂടമെന്നാണ് തോന്നുന്നത്. ഇക്കുറി അവര്‍ ഓസ്‌ട്രേലിയയെ വെറുതെവിടില്ല- ഫുള്‍ട്ടന്‍ പറഞ്ഞു.

2015, 2019 ഏകദിന ലോക കപ്പ് ഫൈനലുകള്‍ ന്യൂസിലന്‍ഡ് തോറ്റിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചു. ടി20 ലോക കപ്പ് ഫൈനലില്‍ കിവികളാണ് ഫേവറിറ്റുകള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ന്യൂസിലന്‍ഡ് സ്ഥിരത കാട്ടുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്ലാക്ക് ക്യാപ്‌സ്. ലോകോത്തര നിലവാരവും പ്രതിഭയുമുള്ള താരങ്ങളുണ്ട് കിവി നിരയില്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഡാരല്‍ മിച്ചല്‍ ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിച്ചത് ഏവരും കണ്ടതാണെന്നും ഫുള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.