IPL 2025: ഇഷാന്‍ കിഷനെ പുറത്താക്കും, പന്തിനെയും വെങ്കിടേഷിനെയും ഇനി കളിപ്പിക്കില്ല, ഐപിഎല്ലില്‍ ഈ താരങ്ങളുടെ കാര്യം ഇനി കട്ടപൊകയെന്ന് മുന്‍ താരം

ഐപിഎല്‍ അടുത്ത സീസണില്‍ ടീമുകള്‍ ഒഴിവാക്കാന്‍ പോവുന്ന താരങ്ങളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആറോണ്‍. ഇഷാന്‍ കിഷനെയും റിഷഭ് പന്തിനെയും അടുത്ത സീസണില്‍ അവരുടെ ടീമുകള്‍ നിലനിര്‍ത്തില്ലെന്ന് വരുണ്‍ പറയുന്നു. ഇത്തവണ പ്ലേഓഫില്‍ എത്താത്ത ടീമുകളായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് എടുക്കുകയെന്ന്‌ മുന്‍ ഇന്ത്യന്‍ താരം വിശ്വസിക്കുന്നു. കഴിഞ്ഞ ലേലത്തില്‍ 9.75 കോടിക്ക് ടീമിലെടുത്ത ആര്‍.അശ്വിനെ ചെന്നൈ അടുത്ത സീസണില്‍ ടീമില്‍ നിലനിര്‍ത്തില്ലെന്ന് വരുണ്‍ പറയുന്നു.

അശ്വിനെ കൂടാതെ രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ എന്നീ താരങ്ങളും അടുത്ത സീസണില്‍ ചെന്നൈ ടീമില്‍ ഉണ്ടാവില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍ തന്റെ പ്രൈസ് ടാഗിനോട് ഇത്തവണ നീതി പുലര്‍ത്തിയില്ലെന്നും വരുണ്‍ അഭിപ്രായപ്പെട്ടു. രണ്ട് മികച്ച ഇന്നിങ്‌സുകള്‍ മാത്രമാണ് ഇഷാന്‍ ഈ സീസണില്‍ കളിച്ചത്. റിഷഭ് പന്തിനെ ലഖ്‌നൗ ഒഴിവാക്കാന്‍ ചാന്‍സുണ്ടെന്നും വരുണ്‍ ആരോണ്‍ പ്രവചിച്ചു. 27കോടിക്ക് കഴിഞ്ഞ ലേലത്തില്‍ ലഖ്‌നൗ ടീമിലെടുത്ത പന്ത് ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് മാത്രമാണ് ഇത്തവണ കാഴ്ചവച്ചത്‌.

ലഖ്‌നൗ പ്ലേഓഫില്‍ എത്താതെ പുറത്തായതില്‍ റിഷഭിന്റെ മോശം ഫോമും കാരണമാണ്. അതുപോലെ തന്നെ കൊല്‍ക്കത്ത കഴിഞ്ഞ ലേലത്തില്‍ കൂടുതല്‍ തുക മുടക്കിയെടുത്ത താരമാണ് വെങ്കിടേഷ് അയ്യര്‍. 23.75 കോടിക്ക് ടീമിലെടുത്ത വരുണില്‍ നിന്ന് കാര്യമായ പ്രകടനങ്ങള്‍ ഇത്തവണയുണ്ടായില്ല. 142 റണ്‍സ് മാത്രമാണ് ഈ സീസണില്‍ വെങ്കിടേഷ് നേടിയത്. കൂടാതെ പരിക്ക് കാരണം കൊല്‍ക്കത്തയുടെ അവസാനത്തെ ചില മത്സരങ്ങളില്‍ താരത്തിന് കളിക്കാനും സാധിച്ചില്ല.

ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങള്‍ക്ക് പുറമെ നിലനിര്‍ത്താന്‍ സാധ്യതയുളള ചില താരങ്ങളെയും വരുണ്‍ ആരോണ്‍ പ്രവചിച്ചു. നിതീഷ് കുമാര്‍ റെഡ്ഡിയെ ഹൈദരാബാദും അജിന്‍ക്യ രഹാനെയെ കൊല്‍ക്കത്തയും അടുത്ത സീസണില്‍ നിലനിര്‍ത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 13 മത്സരങ്ങളില്‍ നിന്നായി 390 റണ്‍സാണ് ഇത്തവണ രഹാനെ നേടിയത്.