ഹുസൈനുവേണ്ടി സമാധാനം പറഞ്ഞ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍; നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കിടെ കളത്തില്‍ മാത്രമല്ല കമന്ററി ബോക്‌സിലും പോരാട്ടം രൂക്ഷമാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലെ ടീമിനെയും പഴയ ഇന്ത്യന്‍ ടീമുകളെയും താരതമ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും തമ്മില്‍ ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നടത്തിയ തര്‍ക്കം ശ്രദ്ധേമായിരുന്നു. അതിന്റെ ബാക്കിപത്രത്തിന് രണ്ടാം ദിനം സാക്ഷ്യം വഹിച്ചു.

ലീഡ്‌സിലെ കമന്ററി ബോക്‌സില്‍ ഹുസൈനു പകരം ഇംഗ്ലണ്ടിന്റെ മുന്‍ നായകരിലൊരാളായ മൈക്ക് അതേര്‍ട്ടനാണ് ഇന്ന് സുനില്‍ ഗവാസ്‌കറിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പേരില്‍, തന്റെ സുഹൃത്തായ ഹുസൈനുവേണ്ടി സമാധാന ദൂതുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അതേര്‍ട്ടന്‍ ഗവാസ്‌കറിനോട് പറഞ്ഞു. അതേര്‍ട്ടന്റെ വാക്കുകള്‍ കേട്ട് ചിരിച്ച ഗവാസ്‌കര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മറുപടി നല്‍കി.

വിരാട് കോഹ്ലിയുടെ ടീമിന്റെ അത്ര കടുപ്പക്കാരല്ല മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകളെന്ന് ഡെയ്‌ലി മെയ്‌ലിലെ കോളത്തിലാണ് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടത്. അതിനെ എതിര്‍ത്ത ഗവാസ്‌കര്‍ തന്റെ തലമുറയിലെ കളിക്കാര്‍ അവഹേളിക്കപ്പെടാന്‍ നിന്നുകൊടുന്നവരാണെന്ന ധാരണ അംഗീകരിക്കില്ലെന്ന് തിരിച്ചടിച്ചു. തന്റെ കാലത്തെ ഇന്ത്യന്‍ ടീം ഭീഷണിക്ക് വശംവദരാകുന്നവരല്ലെന്ന് പരമ്പരകളിലെ പ്രകടനത്തിന്റെ കണക്കുകള്‍ നിരത്തി ഗവാസ്‌കര്‍ വിശദമാക്കുകയു ചെയ്തു. മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്ക് കോഹ്ലിപ്പടയോളം ആക്രമണോത്സുകയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സൗരവ് ഗാംഗുലി തുടങ്ങിവച്ചത് വിരാട് തുടരുന്നെന്നാണ് ലേഖനത്തില്‍ വിലയിരുത്തിയതെന്നും ഹുസൈന്‍ പറഞ്ഞെങ്കിലും അതൊന്നും ഗവാസ്‌കറെ തൃപ്തിപ്പെടുത്തിയിരുന്നില്ല.