ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ആരോഗ്യസ്ഥിതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ആരോഗ്യ പരിശോധനകള്‍ ആരും മുടക്കരുതെന്നും കരുതല്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

‘സ്കിന്‍ കാന്‍സര്‍ യഥാര്‍ഥമാണ്. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍. എന്‍റെ മൂക്കിലുള്ള ഈ മുറിവ് നോക്കൂ. നിങ്ങളെല്ലാവരും പതിവായി പരിശോധന നടത്തണം. രോഗം വന്നശേഷം ചികില്‍സിക്കുന്നതിനെക്കാള്‍ പ്രതിരോധമാണല്ലോ നല്ലത്. പതിവു പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് പ്രധാനമെന്നും തന്‍റെ അസുഖം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു,’ ക്ലാര്‍ക്ക് കുറിച്ചു.

115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ടി20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു. കൂടാതെ 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും ദേശീയ ടീമിനെ നയിച്ചു. 2015 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടി.

Read more

2004 ല്‍ ആരംഭിച്ച കരിയര്‍ 2015 വരെ തുടര്‍ന്നു. ക്ലാർക്ക് കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ശേഷം ഒരു കമന്റേറ്ററായി മാറി. ആക്രമണ ശൈലിയും തന്ത്രവും മികച്ച രീതിയില്‍ കളിക്കളത്തില്‍ പ്രയോഗിച്ച ക്ലാര്‍ക്ക് ഓസീസിന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്.